തിയേറ്ററിലെ തിരക്കില്‍ യുവതി മരിച്ച സംഭവത്തില്‍, അറസ്റ്റിലായ നടൻ അല്ലു അർജുനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. ഭാരതീയ ന്യായ സംഹിതയിലെ 105,118(1) വകുപ്പുകൾ ആണ് ചുമത്തിയത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. രാവിലെ ജൂബിലി ഹില്‍സിലെ അല്ലുവിന്റെ വീട്ടിലെത്തിയാണ് ഹൈദരാബാദ് പൊലീസിന്‍റെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. പൊലീസ് നടപടിയില്‍ അർജുൻ അതൃപ്തി പ്രകടിപ്പിച്ചെന്നും കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്തിനെന്ന് അല്ലു ചോദിച്ചെന്നുമാണ് വിവരം. പ്രാതൽ കഴിക്കാൻ സമയം തരണം എന്ന് ആവശ്യപ്പെട്ടതോടെ പൊലീസുമായി വാക്കേറ്റമുണ്ടായി. അച്ഛൻ അല്ലു അരവിന്ദും ഭാര്യ സ്നേഹ റെഡ്ഢിയും വീട്ടിലുണ്ടായിരുന്നു. ഭാര്യക്ക് ചുംബനം നൽകിയതിന് ശേഷമാണ് അല്ലു പോലീസുകാർക്കൊപ്പം പോയത്. പിന്നീട് ചിക്കടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അല്ലു അർജുനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് ശേഷം നാമ്പള്ളി കോടതിയിൽ ഹാജരാക്കും. അതിനിടെ തനിക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് അല്ലു നല്‍കിയ ഹർജി ഇന്ന് തന്നെ പരിഗണിക്കണം എന്ന് അഭിഭാഷകൻ തെലങ്കാന ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്
ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിലായിരുന്നു
പുഷ്പ 2 റിലീസ് പ്രത്യേക പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത്. ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതിയാണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയേറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയുമായിരുന്നു. രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞു വീണു. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അര്‍ജുന്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
സംഭവത്തില്‍ പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. തിയേറ്ററിന്റെ ഉടമ, സീനിയര്‍ മാനേജര്‍, ലോവര്‍ ബാല്‍ക്കണിയിലെ സുരക്ഷാ ജീവനക്കാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
അതിനിടെ അല്ലുവിന്റെ അറസ്റ്റിനെ എതിർത്ത് ബി ആർ എസ് പാര്‍ട്ടി രംഗത്തെത്തി. നടക്കുന്നത് പൊലീസിന്റെ ഏകപക്ഷീയ നടപടിയാണെന്ന്
കെ ടി രാമറാവു കുറ്റപ്പെടുത്തി. ദുരന്തത്തിന് നടൻ എങ്ങനെ ഉത്തരവാദി ആകുമെന്നും കെ ടി ആർ ചോദിച്ചു