ചെന്നൈ: നയൻതാരക്കും വിഗ്നേഷ് ശിവനും എതിരെ രൂക്ഷമായ ആരോപണങ്ങളുമായി നടന് ധനുഷ് രംഗത്ത്. മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരക്കെതിരെ നല്കിയ സിവില്‍ കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് രൂക്ഷമായ പരാമർശം. തന്റെ ‘നാനും റൌഡി താൻ’ സിനിമ പരാജയപ്പെട്ടത് ഇരുവരുടെയും പ്രണയം കാരണമാണെന്നും 4 കോടി ബജറ്റിലാണ് സിനിമ തുടങ്ങിയതെന്നും ധനുഷ് കോടതിയില്‍ പറഞ്ഞു.
”നയൻതാരയും വിഗ്നേഷും തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ ചിത്രീകരണം വൈകി. സെറ്റിൽ ഇരുവരും വൈകി വരുന്നത് പതിവായി. വിഗ്നേഷ് സെറ്റിലെ മറ്റെല്ലാവരെയും അവഗണിച്ച് നയൻതാരയ്ക്ക് പിന്നാലെ കൂടി. നയൻതാര ഉൾപ്പെട്ട രംഗങ്ങൾ വീണ്ടും വീണ്ടും ചിത്രീകരിച്ചു. ഒട്ടും പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം ആയിരുന്നു ഇരുവരുടെയും. ഇതു കാരണം നിശ്ചയിച്ച ബജറ്റിൽ ചിത്രം പൂർത്തിയായില്ല”- ധനുഷ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
ഇരുവരുടെയും വിവാഹ ഡോക്യുമെന്ററിക്കായി സിനിമയുടെ ദൃശ്യങ്ങൾ രഹസ്യമായി വിട്ടു നൽകണമെന്ന് വിഘ്നേഷ് ആവശ്യപ്പെട്ടുവെന്നും ധനുഷ് ആരോപിച്ചു. ” തന്റെ നിർമാണക്കമ്പനിയായ വണ്ടര്‍ബാര്‍ ഡയരക്ടറെ ഫോണിൽ വിളിച്ചാണ് ആവശ്യം ഉന്നയിച്ചത്. ധനുഷ് അറിയാതെ ഒന്നും ചെയ്യാനാകില്ലെന്ന് കമ്പനി മറുപടി നൽകി. ആവശ്യം നിരസിച്ചപ്പോള്‍ വിഗ്നേഷ് അസഭ്യം പറഞ്ഞു ” – ധനുഷ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
അതിനിടെ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്ററി ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലി’നെതിരെ നടന് ധനുഷ് നല്കിയ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്സ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ‘നാനും റൗഡി താൻ’ ചിത്രത്തിൻ്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ച് പകർപ്പവകാശം ലംഘിച്ചെന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.