ബംഗളുരു: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് 11 വർഷം ജയിലിലായിരുന്ന പ്രതിക്ക് കൃഷി നോക്കി നടത്താൻ കർണാടക ഹൈക്കോടതി 90 ദിവസത്തെ പരോൾ അനുവദിച്ചു. കർണാടകയിലെ രാമനഗര ജില്ലയിൽ സിദ്ദേവരഹള്ളി ഗ്രാമത്തിലെ ചന്ദ്ര എന്ന ആളാണ് പരോളിനായി കോടതിയെ സമീപിച്ചത്. ഒരു കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളായിരുന്നു ചന്ദ്ര.
തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കൃഷി ചെയ്യാനും കൃഷിക്ക് മേൽനോട്ടം വഹിക്കാനും കുടുംബത്തിൽ മറ്റ് പുരുഷന്മാർ ഇല്ലെന്ന് കാണിച്ചാണ് ഇയാൾ കോടതിയെ സമീപിച്ചത്. ആദ്യം ബംഗളുരു സെൻട്രൽ ജയിൽ സൂപ്രണ്ടിന് ഇതേ ആവശ്യം പറഞ്ഞ് നൽകിയ അപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
11 വർഷം തടവിൽ കഴിഞ്ഞതും ഇക്കാലയളവിൽ ഇതുവരെ പരോൾ അനുവദിക്കപ്പെട്ടിട്ടില്ലെന്നതും കണക്കിലെടുത്താണ് കോടതി വിധി. മോചിതനായ കാലയളവിൽ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിലൊന്നും ഏർപ്പെടരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്. എല്ലാ ആഴ്ചയും ആദ്യ ദിവസം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും മറ്റ് ജാമ്യ വ്യവസ്ഥകൾ ജയിൽ സൂപ്രണ്ടിന് തീരുമാനിക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നു.