അർജുൻ അറസ്റ്റിലായതോടെ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം വീണ്ടും ചർച്ചയാകുന്നു; മകന്‍റെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ച് പിതാവ് വീണ്ടും രംഗത്തെത്തി

പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലാണ് കാറപകടത്തില്‍ മരിച്ച പ്രശസ്ത
വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്.
മൂന്നരക്കിലോയോളം സ്വർണം കവർന്ന കേസാണിത്. ഈ കേസിൽ മറ്റു പ്രതികൾക്കൊപ്പം ചെര്‍പ്പുളശ്ശേരി മുതൽ വാഹനം ഓടിച്ചത് അർജുനായിരുന്നു. 13 പേർ പൊലീസ് പിടിയിലായിട്ടുണ്ട്. ഈ മാസം 21-ാം തിയതിയായിരുന്നു പെരിന്തൽമണ്ണയിൽ കവർച്ച നടന്നത്.

സ്വര്‍ണ തട്ടിപ്പ്  കേസിൽ ബാലഭാസ്കറിൻ്റെ ഡ്രൈവറും ഉൾപ്പെട്ടെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ്
ബാലഭാസ്ക്കറിൻ്റെ അച്ഛന്‍ കെ സി ഉണ്ണി ഇന്ന് മാധ്യമങ്ങളെ കണ്ടത്. ബാലഭാസ്കറിനെ കൊന്നത് തന്നെയാണെന്ന് അച്ഛൻ ഉണ്ണി ആവര്‍ത്തിച്ചു.
സിബിഐ സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും ഉണ്ണി ആരോപിച്ചു.
‘മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല, തനിക്ക് നീതി കിട്ടിയിട്ടില്ല. അർജുൻ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നു. മകന്‍റെ അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. അർജുന്റെ ഇപ്പോഴത്തെ അറസ്റ്റോടെ മകന്‍റെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുകയാണ് ‘ ഉണ്ണി പറഞ്ഞു

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ബാലഭാസ്ക്കർ മരിച്ച് 6 വർഷം പൂർത്തിയായത്. മരണവുമായി ബന്ധപ്പെട്ട് വലിയ സംശയങ്ങൾ ഉയർന്നിരുന്നു. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്നേ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.
പല ചോദ്യങ്ങളും ദുരൂഹമായി തുടരുന്നതിനിടെയാണ് അന്ന് ഡ്രൈവറായിരുന്ന അർജുൻ ഇപ്പോള്‍ സ്വർണ്ണക്കവർച്ച കേസിൽ അറസ്റ്റിലാവുന്നത്.
അതേസമയം, ഇപ്പോഴത്തെ കേസിന് ബാലഭാസ്കറിന്റെ അപകട മരണ കേസുമായി ബന്ധമില്ലെന്ന നിലപാടിലാണ് പൊലീസ്