നാട്ടികയിലെ ലോറി അപകടം; യാത്രയിലുടനീളം മദ്യപിച്ച് ഡ്രൈവറും ക്ലീനറും.. നരഹത്യക്ക് കേസെടുത്തു

തൃശൂർ: നാട്ടികയിൽ തടി ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്തു. നടന്നത് നരഹത്യയാണെന്നും ഡ്രൈവറുടെ ലൈസൻസും ലോറിയുടെ രജിസ്ട്രേഷനും റദ്ദാക്കുമെന്നും മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചത്. പ്രതികള്‍ മാഹിയിൽ നിന്നാണ് മദ്യം വാങ്ങിയതെന്നും അവിടം മുതൽ ഇരുവരും മദ്യപിച്ചിരുന്നുവെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിലാണെന്നും വിശദമായ ചോദ്യം ചെയ്യൽ നടത്തുമെന്നും ആര്‍ ഇളങ്കോ പറഞ്ഞു. ലോറിയുടെ ക്ലീനറായ കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നിവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.

ഡ്രൈവറായി നിശ്ചയിച്ചിരുന്ന ജോസ് മദ്യപിച്ച ശേഷം വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നു. തുടർന്ന് മദ്യലഹരിയിൽ അലക്സ് വാഹനം ഓടിക്കുകയായിരുന്നു. നിര്‍മ്മാണം നടക്കുന്ന ബൈപ്പാസ് റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (ഒരു വയസ്സ്) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. ഇവർ ഗുരുതര പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ 4 നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ഇടിച്ചു കയറിയത്. ബാരിക്കേഡ് മറികടന്നു വന്നാണ് ലോറി അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്.