ലഖ്നൗ: യു പിയിലെ ത്സാൻസി മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. പത്ത് കുട്ടികളെ കിടത്താവുന്ന ഐ സി യുവില്‍ അമ്പതിലധികം കുട്ടികളെ കിടത്തിയതായി കണ്ടെത്തി. യു പി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
വെള്ളിയാഴ്ച്ച രാത്രിയാണ് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ഐ സി യുവില്‍ തീപിടുത്തമുണ്ടായത്. 54 കുഞ്ഞുങ്ങളാണ് ഐ സി യുവില്‍ ഉണ്ടായിരുന്നത്. പത്തു കുഞ്ഞുങ്ങളാണ് തീപിടുത്തത്തില്‍ വെന്തു മരിച്ചത്. 16 കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവർ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ തുടരുകയാണ്. പത്ത് കുട്ടികളെ മാത്രം കിടത്താന്‍ സൗകര്യമുള്ള ഐ സി യുവിലാണ് അമ്പതിലധികം കുട്ടികളെ കിടത്തിയതെന്നാണ് യു പി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. തീപിടുത്ത സമയത്ത് ഫയര്‍ എക്സ്റ്റിംഗ്യുഷറുികള്‍ പ്രവര്‍ത്തിച്ചില്ല എന്ന് ദൃക്സാക്ഷികളും വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ കെട്ടിടത്തിലേക്ക് മാറാനിരിക്കെയാണ് അപകടമുണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിന് പിന്നാലെ യു പി സര്‍ക്കാര്‍ നാലംഗ അന്വേഷണ കമ്മീഷനെയാണ് നിയോഗിച്ചത്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.