ഈ തെരഞ്ഞെടുപ്പിലും ഇ പി വിവാദം ; ഇടതിനെ വെട്ടിലാക്കി ‘കട്ടൻ ചായയും പരിപ്പ് വടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’

കണ്ണൂര്‍ ; വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിനിടെയാണ് മുന്‍ എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ പി ജയരാജന്റേത് എന്ന രീതിയില്‍ പ്രചരിക്കുന്ന ‘കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകം വിവാദമാകുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതും, പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി സരിനെ സിപിഎം പരിഗണിച്ചതും അടക്കമുള്ള പരാമര്‍ശങ്ങളാണ് ഇ പിയുടെ ആത്മകഥയെന്ന നിലയില്‍ പ്രചരിക്കുന്ന പുസ്തകത്തിലുള്ളത്. രണ്ടാം പിണറായി ഭരണം ദുര്‍ബലമാണെന്ന് കൂടി പറയുന്ന പുസ്തകത്തില്‍ പാപ്പിനിശ്ശേരിയിലെ കണ്ടല്‍ പാര്‍ക്ക്, വൈദേഹം ആയുര്‍വേദ റിസോര്‍ട്ട് തുടങ്ങിയ വിവാദ വിഷയങ്ങളെക്കുറിച്ചുള്ള പരാമര്‍ശവുമുണ്ട്.

ഡിസി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്നു പ്രഖ്യാപിച്ച ഈ ആത്മകഥ വിവാദമായതോടെ ഇത് തന്റെ ആത്മകഥയല്ലെന്ന് വ്യക്തമാക്കി ഇ പി രംഗത്തു വരികയായിരുന്നു.
താന്‍ ആത്മകഥ എഴുതുന്നതേയുള്ളുവെന്നും പുറത്തു വന്ന ഭാഗങ്ങള്‍ തന്റെ ആത്മകഥയുടേതല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇപി വിശദീകരിച്ചു.

പ്രകാശ് ജാവഡേക്കറിനെ കണ്ടത് ബിജെപിയില്‍ ചേരാനുള്ള ചര്‍ച്ചയുടെ ഭാഗമാണെന്നു വരുത്തി തീര്‍ത്തതിന് പിന്നില്‍ ശോഭാ സുരേന്ദ്രനാണെന്നാണ് പുസ്തകത്തിലുള്ളത്. ”തൃശൂര്‍ ഗസ്റ്റ് ഹൗസിലും ഡല്‍ഹിയിലും എറണാകുളത്തും ശോഭാ സുരേന്ദ്രനൊപ്പം ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി എന്നാണ് അവര്‍ ആവര്‍ത്തിച്ചു പറയുന്നത്. ഒരു തവണ മാത്രമാണ് അവരെ കണ്ടിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനിടെയാണത്. അതിനു മുമ്പോ ശേഷമോ ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. ഒരു വിവാഹചടങ്ങിനിടെ തന്റെ മകന്റെ ഫോണ്‍ നമ്പര്‍ ശോഭ ചോദിച്ചു വാങ്ങി, പിന്നീട് മകന്റെ ഫോണില്‍ രണ്ടു മൂന്നു തവണ ശോഭ വിളിച്ചെങ്കിലും അറ്റന്റഡ് ചെയ്തിട്ടില്ല.
മകന്റെ ഫോണിലേക്കാണ് ജാവഡേക്കര്‍ വിളിച്ചത്. അച്ഛന്‍ ഉണ്ടോയെന്നു ചോദിച്ചു. അല്‍പം കഴിയുന്നുന്നതിന് മുമ്പ് ഫ്‌ളാറ്റിലെത്തി. ഈ വഴി പോയപ്പോള്‍ കാണാമെന്നു കരുതി വന്നതാണെന്നു പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും പറഞ്ഞു. 5 മിനിറ്റില്‍ കൂടുതല്‍ കൂടിക്കാഴ്ച നീണ്ടില്ല”- പുസ്‌കതത്തില്‍ പറയുന്നു.

”എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെടതിലല്ല, പാര്‍ട്ടി തന്നെ മനസിലാക്കാത്തതിലാണ് പ്രയാസമെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. കാര്യങ്ങള്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിരുന്നു. അന്തിമ തീരുമാനം വരേണ്ടണ്ടത് കേന്ദ്ര കമ്മിറ്റിയിലാണ്. പറയാനുള്ളത് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്”

”ഡോ. പി സരിന്‍ തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. കിട്ടാതെയായപ്പോള്‍ മറുകണ്ടം ചാടി. ശത്രുപാളയത്തിലെ വിള്ളല്‍ മുതലെടുക്കണമെന്നതു നേരാണ്. സ്വതന്ത്രര്‍ പല ഘട്ടങ്ങളിലും ഉപകാരപെട്ടിട്ടുണ്ട്. എന്നാല്‍ വയ്യാവേലിയായ സന്ദര്‍ഭവുമുണ്ട്. പിവി അന്‍വര്‍ അതിലൊരു പ്രതീകമാണ്”- ഇങ്ങനെയാണ് സരിനെതിരെ പുസ്തകത്തില്‍
ഉള്ള പരാമര്‍ശം