പൊലീസ് വിലക്ക് ലംഘിച്ച് വാർത്താ സമ്മേളനം ; അൻവറിന് നോട്ടീസ് നൽകി, നടപടിയെടുക്കും

തൃശ്ശൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അൻവർ എംഎൽഎ വാർത്താസമ്മേളനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്ന് അൻവർ പറഞ്ഞു. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താ സമ്മേളനവുമായി മുന്നോട്ട് വന്നത്. വാർത്താ സമ്മേളനത്തിനിടെ പി.വി അൻവറിനോട് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ ഉദ്യോഗസ്ഥരോട് അൻവർ തർക്കിക്കുകയും തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങുകയുമായിരുന്നു

”എന്തിനാണ് പിണറായി ഭയക്കുന്നത്, ചെറുതുരുത്തിയിൽ നിന്ന് കിട്ടിയ പണം ആരുടേതാണ്, അവിടെ മരുമോനായിരുന്നില്ലേ ചുമതല,” അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. കോളനികളിൽ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നൽകുന്നു. കവറിൽ പണം കൂടി വെച്ചാണ് കോളനികളിൽ സ്ലിപ് നൽകുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എൽഡിഎഫെന്നും അൻവർ ആരോപിച്ചു.

”ഉപതെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക. എന്നാൽ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയിൽ ചെലവഴിച്ചത്. ഈ മണ്ഡലത്തിൽ ആരും ജയിക്കില്ല. തങ്ങൾ കോടതിയിൽ പോകും. ബൂത്ത് തിരിച്ച് ഓരോ പാർട്ടിയും ചെലവാക്കിയ തുകയുടെ കണക്ക് തൻ്റെ കൈയ്യിലുണ്ട്” – അൻവർ പറ‌ഞ്ഞു.