കണ്ണൂർ : എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പി പി ദിവ്യ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിആണ് പരിഗണിക്കുക. ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബവും കക്ഷി ചേർന്നിട്ടുണ്ട്
പെട്രോൾ പമ്പ് അപേക്ഷകൻ ടിവി പ്രശാന്തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഡിഎമ്മിനെതിരായ ആരോപണമെന്നാണ് ദിവ്യയുടെ ഹര്‍ജിയിലെ പ്രധാന വാദം. തെറ്റുപറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞിട്ടുണ്ടെന്ന
കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയും ദിവ്യ കോടതിയില്‍ ഉന്നയിക്കും. പ്രശാന്തന്‍റേതടക്കം മൊഴികൾ കോടതിയിൽ എത്താതെ പോലീസ് ഒളിപ്പിക്കുന്നുവെന്നും ദിവ്യ ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.
അതേ സമയം ദിവ്യയ്ക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. നവീനെതിരായി ദിവ്യ നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും ഇത് ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവാക്കുന്ന പ്രവൃത്തിയാണെന്നുമാണ് ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിലെ പരാമർശം. ദിവ്യ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രധാന ആരോപണം. ഈ പരാമർശം റിമാൻഡ് റിപ്പോർട്ടിലുമുണ്ട്
രണ്ട് പെണ്മക്കളുടെ ആശ്രയമായ ആളെ സമൂഹ മധ്യത്തിൽ ഇകഴ്ത്തി ആത്മഹത്യയിലേക്ക് നയിച്ചുവെന്ന കേസാണ് ദിവ്യയ്ക്കെതിരെയുള്ളത്.
എഡിഎമ്മിന്‍റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുത്തിട്ടുള്ളത്