കൊല്ലം; കളക്ടറേറ്റ് സ്ഫോടന കേസിൽ എട്ട് വർഷങ്ങൾക്ക് ശേഷം വിധി. ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി.
നാലാം പ്രതി ഷംസുദ്ദീനെ വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. തമിഴ്നാട് സ്വദേശികളായ അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കുറ്റക്കാരായി കോടതി വിധിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. അഞ്ചാം പ്രതിയായ മുഹമ്മദ് അയ്യൂബിനെ മാപ്പു സാക്ഷിയാക്കിയാണ് കേസ് വിസ്തരിച്ചത്.
2016 ജൂണ്‍ 15ന് രാവിലെ കളക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിയിക്ക് സമീപം നിരോധിത സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകർ സ്‌ഫോടനം നടത്തിയെന്നാണ് കേസ്. സ്ഫോടനത്തിൽ പേരയം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സാബുവിന് പരിക്കേറ്റിരുന്നു.
തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പില്‍ ചോറ്റു പാത്രത്തില്‍ ബോംബ് വെച്ചാണ് സ്ഫോടനം നടത്തിയത്. ഗുജറാത്തിൽ പൊലീസ് ഏറ്റമുട്ടലില്‍ ഇസ്രത്ത് ജഹാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായിരുന്നു സ്ഫോടനം. ദക്ഷിണേന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളിലായി അഞ്ച് സ്ഥലങ്ങളിലെ കോടതി വളപ്പുകളിലാണ് സ്‌ഫോടനം നടത്തിയത്. മൈസൂരു കോടതി വളപ്പിലെ സ്‌ഫോടന കേസിലെ അന്വേഷണമാണ് കൊല്ലം സ്‌ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടി വള്ളിയായത്.
സ്ഫോടന കേസില്‍ പ്രോസിക്യൂഷന്‍ 63 സാക്ഷികളെ വിസ്തരിച്ചിരുന്നു. 109 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കി. ഗൂഢാലോചന, കൊലപാതകശ്രമം, പരിക്കേല്‍പ്പിക്കല്‍, നാശനഷ്ടം വരുത്തല്‍, എന്നിവയ്ക്ക് പുറമേ സ്‌ഫോടകവസ്തു നിരോധന നിയമവും യുഎപിഎ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു.