കണ്ണൂര്‍; എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തന്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യന്‍ ആണ്. അതിനാല്‍ തന്നെ ആരോഗ്യ വകുപ്പും അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ പ്രശാന്തന്‍ പെട്രോള്‍ പമ്പിനു അനുമതി നേടിയത് ചട്ടങ്ങള്‍ എല്ലാം ലംഘിച്ചാണ് കണ്ടെത്തിയിരിക്കുകയാണ്. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം പരിയാരത്തെത്തി അന്വേഷണം നടത്തിയത്.
പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിനാൽ, ഇലക്ട്രീഷ്യന്‍ ആയ പ്രശാന്ത് സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരന്‍ ആകാനുള്ള പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ്. അതിനാല്‍ തന്നെ സർവീസ്സിൽ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകമാണ്.
മെഡിക്കൽ കോളേജ് അധികാരികളുടെ അനുമതി വാങ്ങാതെ ആണ് എൻഒസിക്ക് അപേക്ഷിച്ചത് എന്നാണ് കണ്ടെത്തൽ. അനുമതി വേണം എന്നത് അറിയില്ലായിരുന്നു എന്ന പ്രശാന്തിന്റ വിചിത്ര വാദം അന്വേഷണ സംഘം തള്ളുകയായിരുന്നു.
നിയമോപദേശം കൂടി തേടിയ ശേഷം പ്രശാന്തിനെതിരെ നടപടി വേണം എന്നാണ് സംഘത്തിന്‍റെ ശുപാർശ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രശാന്തിനെ പിരിച്ചു വിടാൻ ആണ് സാധ്യത. പ്രശാന്തനെ സർക്കാർ ശമ്പളം വാങ്ങാൻ അനുവദിക്കില്ലെന്നും അന്വേഷണം നടത്തി സർവീസിൽ നിന്ന് പിരിച്ചു വിടുമെന്നും കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് പ്രസ്താവിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ്
ആരോഗ്യവകുപ്പിലെ ഉന്നതതല സംഘം പരിയാരത്തെത്തി അന്വേഷണം നടത്തിയത്.
അതിനിടെ എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദ പെട്രോൾ പമ്പിന്റെ ബിനാമി ഇടപാടിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. പമ്പിന് എൻഒസിക്ക് അപേക്ഷിച്ച പ്രശാന്തന്റെ ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തുകയാണ് പോലീസ്. പ്രശാന്തന്റെ ഭാര്യ സഹോദരൻ രജീഷിന്റെയും മറ്റൊരു ബന്ധു നവീന്റെയും മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്