ശ്രീനാഥ് ഭാസിക്കും പ്രയാഗക്കും ഗുണ്ടാ നേതാവ് ഓംപ്രകാശിനെ മുൻ പരിചയമില്ലെന്ന സ്ഥിരീകരണത്തില്‍ പോലീസ്

മലയാള സിനിമയിലെ യുവ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഗുണ്ടാ നേതാവ് ഓംപ്രകാശിനെ മുൻ പരിചയമില്ലെന്ന സ്ഥിരീകരണത്തില്‍ പോലീസ്. ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും മൊഴിയുടെ വിശദാംശങ്ങൾ പുറത്തു വന്നു. ആഡംബര ഹോട്ടലിൽ രണ്ടു പേരും വെളുപ്പിന് 4 മണിക്കാണ് എത്തിയത്. 7 മണിയ്ക്ക് ഇരുവരും മുറി വിട്ടറങ്ങി. ഇവർ ഹോട്ടലിൽ പോയതിന്റെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചാണ് ചോദ്യം ചെയ്തത്. ഹോട്ടലിൽ ആരൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നെന്നാണ് മൊഴി.

വിശ്രമിക്കാൻ ഒരു മുറിയിൽ മാത്രമാണ് കയറിയതെന്നും ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള
മറ്റ് സുഹൃത്തുക്കളും ചേർന്നാണ് ഹോട്ടലിൽ പോയതെന്നും ആണ് പ്രയാഗ മാർട്ടിൻ മൊഴി നൽകിയത്
വാർത്തകൾ വന്നതിന് ശേഷം ഗൂഗിൾ ചെയ്തു നോക്കിയപ്പോഴാണ് ഓംപ്രകാശിനെ കുറിച്ച് അറിഞ്ഞത്. ഓം പ്രകാശിനെ ഹോട്ടലിൽ കണ്ടില്ലെന്നും പ്രയാഗ മൊഴി നൽകി. ഇരുവരും കാക്കനാടുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷമാണ് ആഡംബര ഹോട്ടലിൽ എത്തിയത്. പ്രയാഗ അവിടെ നിന്നും രാവിലെ കോഴിക്കോടേക്ക് തിരിച്ചു.

എന്നാൽ ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പോലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും.
ശ്രീനാഥ് ഭാസിയുടെയും പ്രയാഗയുടെയും ഫോൺ രേഖകൾ വിശദമായി പരിശോധിക്കും. ഇവരുടെ മൊഴി റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള മറ്റ് ആളുകളുടെ മൊഴിയുമായി താരതമ്യം ചെയ്യും. പൊരുത്തക്കേട് കണ്ടെത്തിയാൽ ഇരുവരെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും.