കൊച്ചി : കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഉള്ളതായി വിവരം. ഇരുവരും
ഓം പ്രകാശിന്റെ മുറി സന്ദർശിച്ചെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ
ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്. മുറിയിലെത്തിയ മുഴുവൻ ആളുകളെയും ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്
ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവൻ സ്റ്റാർ ഹോട്ടലിൽ നിന്ന് ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ഇവരുടെ ജാമ്യ ഹർജി പരിഗണിക്കവെയാണ് പൊലീസ് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിലാണ് സിനിമാ ലോകത്തെ ഞെട്ടിച്ച് താരങ്ങളുടെ പേരുളളത്. താരങ്ങളെന്തിനെത്തി എന്ന് അറിയാൻ പ്രതികളായ ഷിഹാസിനെയും
ഓം പ്രകാശിനെയും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു
മൂന്ന് മുറികളിലായാണ് ലഹരി ഇടപാട് നടന്നത്. കൊക്കെയ്ൻ അടക്കം പ്രതികളിൽ നിന്നും പിടികൂടിയിരുന്നു. വിദേശത്ത് നിന്നും മയക്കു മരുന്നെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പ്രതികളെന്നാണ് വിവരം. ഇവർ ബുക്ക് ചെയ്ത മുറിയിലും അടുത്തുളള രണ്ട് മുറികളിലുമായാണ് അന്വേഷണം നടക്കുന്നത്. പൊലീസ് ഹോട്ടലിലെ സിസിടിവി അടക്കം പരിശോധിച്ചതായാണ് വിവരം. മറ്റ് രേഖകളും പരിശോധിച്ചു. ഇതിൽ നിന്നാണ് താരങ്ങളുടെ അടക്കം വിവരം ലഭിച്ചത്. തലസ്ഥാനം കേന്ദ്രീകരിച്ച് വർഷങ്ങളായി ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്