ഒടുവിൽ ഇൻഡിഗോയില്‍ കയറി ഇ.പി, യെച്ചൂരിയെ അവസാനമായി കാണാനാണ് ഇ.പി ഇൻഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ചത്

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാന്‍ ഇ.പി ജയരാജൻ
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഡൽഹിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ പോയത്. ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ തള്ളിയിട്ടതിന് ഇപിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇൻഡിഗോ വിമാനം ബഹിഷ്കരിച്ചത്.
മറ്റു വിമാന സര്‍വീസ് ഇല്ലാത്തതിനാൽ ജയരാജന്റെ
തിരുവനന്തപുരം – കണ്ണൂർ യാത്ര പിന്നീട് ട്രെയിനിലായി. ഇൻഡിഗോ അധികൃതർ പലതവണ ആവശ്യപ്പെട്ടെങ്കിലും ബഹിഷ്കരണത്തില്‍ നിന്ന് ഇ.പി പിന്നോട്ടു പോയില്ല. എയർ ഇന്ത്യ തിരുവനന്തപുരം -കണ്ണൂർ സർവീസ് ആരംഭിച്ചതോടെയാണ്
മാസങ്ങൾക്ക് ശേഷം
വീണ്ടും ജയരാജന്‍ വിമാനത്തിൽ ഈ റൂട്ടിൽ സഞ്ചരിച്ച് തുടങ്ങിയത്

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് 2022 ജൂൺ 13നാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ 2 യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്.
വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് ശേഷമായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് വിമാനത്തിനുള്ളിലൂടെ മുന്നോട്ടു നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇപി തടയുകയും ഇവരെ നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് ഇൻഡിഗോ നടത്തിയ അന്വേഷണത്തില്‍ ഇ.പി. ജയരാജന് മൂന്ന് ആഴ്ചത്തെ വിമാന യാത്രാവിലക്ക് ഏർപ്പെടുത്തി. ഇതോടെയാണ് ഇൻഡിഗോ
വിമാനത്തിലെ യാത്ര അവസാനിപ്പിക്കുന്നതായി ഇ.പി ജയരാജൻ പ്രഖ്യാപിച്ചത്