ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയെടുക്കാത്ത സര്‍ക്കാരിന്റേത് അതിശയിപ്പിക്കുന്ന നിഷ്‌ക്രിയത്വമെന്നാണ് ഹൈക്കോടതി വിമർശിച്ചത്. 2021ല്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടും നടപടിയെടുക്കാതെ 3 വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നെന്ന് കോടതി ചോദിച്ചു. പരാതികൾ ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരോ പ്രതികളോ ആരെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെന്നുമാണ് സർക്കാർ മറുപടി നൽകിയത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പോക്‌സോ കേസുകള്‍ ഉണ്ടായിരുന്നല്ലോ എന്നും ഇവ രജിസ്റ്റര്‍ ചെയ്യേണ്ടതായിരുന്നില്ലേഎന്നും കോടതി ചോദിച്ചു
റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഗുരുതരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നത് നീതീകരിക്കാന്‍ ആകുന്നതാണോ എന്ന് കോടതി ചോദിച്ചു. പൂര്‍ണമായ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി പറഞ്ഞു. നിയമനിര്‍മാണം നടത്തുമ്പോള്‍ അത് സ്ത്രീപക്ഷമാകണം. കേസുകളില്‍ മാധ്യമ വിചാരണ പാടില്ലെന്നും കോടതി ഓര്‍മിപ്പിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ കൈമാറണമെന്നാണ് കോടതി നിര്‍ദേശം. റിപ്പോര്‍ട്ടിലെ ഗുരുതരമായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്തുകൊണ്ട് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെന്നും ഹൈക്കോടതി ചോദിച്ചു. പരാതികളിലും വെളിപ്പെടുത്തലുകളിലും നിയമ നടപടി തുടങ്ങിയെന്ന് എ.ജി മറുപടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ നിരവധി ചോദ്യ ശരങ്ങളാണ് ഹൈക്കോടതി ഉയര്‍ത്തിയത്