കേരള ഹോക്കി അസോസിയേഷനെതിരെയല്ല സംസാരിച്ചത്;തന്റെ വാക്കുകൾ വളച്ചൊടിക്കരുതെന്ന് പി ആർ ശ്രീജേഷ്

തിരുവനന്തപുരം: കേരള ഹോക്കി അസോസിയേഷനെതിരെയല്ല താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ വളച്ചൊടിക്കരുതെന്നും ഹോക്കി താരം പിആർ ശ്രീജേഷ്. കേരള ഹോക്കി അസോസിയേഷനൊപ്പം താനും സഹകരിക്കുന്നുണ്ട്. ഇതിന് തുരങ്കം വയ്ക്കുന്നവരെയാണ് താൻ വിമർശിച്ചത്. അസോസിയേഷനിൽ ഉള്ളവർ ഹോക്കിക്കായി പരിശ്രമിക്കണമെന്നും താൻ ഒറ്റക്ക് എടുത്താൽ പൊങ്ങില്ലെന്നുമായിരുന്നു ശ്രീജേഷിന്റെ പരാമർശം. ഇത് വിവാദമായതോടെയാണ് ശ്രീജേഷ് വിശദീകരണവുമായി രം​ഗത്തെത്തിയത്.

തന്റെ പേരിലുള്ള സ്റ്റേഡിയം വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയാണെന്ന് ശ്രീജേഷ് പറഞ്ഞു. ”കേരളത്തില്‍ അസ്‌ട്രോ ടര്‍ഫ് തുടങ്ങുന്നത് അസാധ്യമായ കാര്യമാണ്. അസോസിയേഷനില്‍ ഉള്ളവര്‍ ഹോക്കിക്കായി പരിശ്രമിക്കണം. താന്‍ ഒറ്റക്ക് എടുത്താല്‍ പൊങ്ങില്ല. ശ്രീജേഷ് വരാത്തതു കൊണ്ടല്ല ഇത്രയും നാളും ഒരു അസ്‌ട്രോ ടര്‍ഫ് വരാത്തത്. അതിനുവേണ്ടി ആരും പരിശ്രമിച്ചില്ല. എപ്പോഴും കൂടെ നില്‍ക്കാന്‍ താന്‍ ഒരുക്കമാണ്. പക്ഷെ അത് ശ്രീജേഷിന്റെ മാത്രം ചുമതല ആണെന്ന് പറയരുതെന്നും ശ്രീജേഷ് പറഞ്ഞു.
വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ ശ്രീജേഷിനെ കാത്തിരിക്കുന്നത് പരിശിലക പദവിയാണ്. ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനാക്കിയേക്കും.