പ്ലീസ് ആനേ ഒന്ന് വെയിറ്റ് ചെയ്യൂ.. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ ഫോൺ വിളിച്ച നാട്ടുകാരന് വനംവകുപ്പ് ഉദ്യോഗസ്ഥ‍രുടെ വിചിത്ര മറുപടി

ഇടുക്കി: കാന്തല്ലൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനായി സഹായമഭ്യർത്ഥിച്ച് ഫോൺ വിളിച്ച നാട്ടുകാരന് വിചിത്ര മറുപടി നൽകി വനംവകുപ്പ് ഉദ്യോഗസ്ഥർ. സഹായം ചോദിച്ച് ഫോൺ വിളിച്ചപ്പോൾ വാഹനത്തിൽ ഇന്ധനമില്ലെന്നും സർക്കാർ പണം അനുവദിക്കുന്നില്ലെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മറുപടി നൽകിയത്

കാന്തല്ലൂരിലെ ജനവാസ മേഖലയിൽ ഇന്ന് പുലർച്ചെ ഇറങ്ങിയ കാട്ടാനയെ തുരത്താൻ സഹായമഭ്യർത്ഥിച്ചാണ്
പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാരൻ വിളിച്ചത്. എന്നാൽ വാഹനത്തിൽ ഇന്ധനമില്ലെന്നും ഇന്ധനം നിറച്ചശേഷം സ്ഥലത്തെത്താമെന്നുമായിരുന്നു മറുപടി.ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥ‍ർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. പിന്നീട് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാ‍ർ തടഞ്ഞുവച്ചു. വനംവകുപ്പിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. ഇന്ധനത്തിനും നിത്യനിദാന ചെലവിനും മുൻകൂറായി അനുവദിച്ച പണം തീർന്നതിനാലാണ് പ്രതിസന്ധിയെന്നും അടിയന്തര പരിഹാരം കാണുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥ‍ർ അറിയിച്ചു.