സുഹൃത്തിന്റെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി പണം തട്ടി; പ്രതി പിടിയിൽ

കിടപ്പറ രംഗങ്ങൾ ഒളിക്യാമറയിൽ പകർത്തി സുഹൃത്തിനെ ഭീക്ഷണിപ്പെടുത്തി പണം കവർന്നതിന് കാസർഗോഡ് സ്വദേശി അബ്ദുൾ റഹ്മാൻ (43) ആണ് പോലീസ് പിടിയിലായത്. അരക്കോടി രൂപയാണ് ഇയാൾ തന്റെ സുഹൃത്ത് പെൺ സുഹൃത്തുമായി പങ്കിട്ട കിടപ്പറ രംഗങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി കവർന്നത്. യുവാവുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്ത് കിടപ്പുമുറിയിൽ ഒളിക്യാമറ സ്ഥാപിക്കുകയും പലപ്പോഴായി ദൃശ്യങ്ങൾ കാട്ടി 52 ലക്ഷം രൂപ
കൈക്കലാക്കുകയും ആയിരുന്നു. ഇതുകൂടാതെ 6 ലക്ഷം രൂപ ബാങ്ക് മുഖേനയും വാങ്ങിയിട്ടുണ്ട്.

പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണി മുഴക്കിയെങ്കിലും നൽകാൻ യുവാവ് തയ്യാറായില്ല. അതിനാൽ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാം എന്നതായിരുന്നു ഇയാളുടെ പിന്നീടുള്ള ലക്ഷ്യം. ഇതിനായി ആറംഗ സംഘത്തെയും ഒപ്പം കൂട്ടി.യുവാവിനെ കഴിഞ്ഞ ബുധനാഴ്ച ഉച്ചക്കാണ് സംഘം കാറിൽ തട്ടിക്കൊണ്ടു പോയത്. യുവാവ് നടത്തുന്ന ചായക്കടയിൽ എത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇടകൊച്ചിയിലെ ഒരു ഫ്ലാറ്റിലെത്തിച്ച് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായും പരാതിയുണ്ട്.മോചനദ്രവ്യം ചോദിച്ചെങ്കിലും യുവാവ് അത് നൽകാൻ തയ്യാറായില്ല. പീന്നിട് ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൾ റഹ്മാൻ പിടിയിലാകുന്നത്.മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് നടത്തി വരികയാണ്.