ഇനി ഇത്തരം ഹെൽമെറ്റ് വെച്ചാൽ പണി കിട്ടും..

നിലവാരമില്ലാത്ത ഹെൽമെറ്റുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്ത് നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ നീക്കവുമായിട്ടാണ് കേന്ദ്ര സർക്കാർ എത്തുന്നത്. ഹെൽമെറ്റിൻ്റെ ഗുണനിലവാരം ഉറപ്പാക്കാനാണിത്. ഇതു സംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ജില്ലാ കളക്ടർമാർക്കും മജിസ്‌ട്രേറ്റുമാർക്കും നിർദ്ദേശം നൽകി എന്നാണ് വിവരം

ഐഎസ്ഐ മുദ്രയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ഹെൽമെറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറികൾ സീൽ ചെയ്യാനാണ് ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. ഇരുചക്ര വാഹന റോഡപകട മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തില്‍ നിലവാരം കുറഞ്ഞ ഹെൽമെറ്റുകൾ മൂലമുണ്ടാകുന്ന മരണങ്ങളും പരിക്കുകളും കുറക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നേരത്തെ തന്നെ നിയമം നിലവിലുണ്ട്. എന്നാല്‍ ഇത് വകവയ്ക്കാതെയാണ് ഇത്തരം ഹെൽമറ്റുകൾ നിർമ്മിച്ച് വിൽക്കുന്നതെന്ന് അധികൃതർ പറയുന്നു.

ഐഎസ്ഐ അംഗീകൃതമല്ലാത്ത ഹെൽമെറ്റുകളുടെ വിൽപന തടയാൻ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും റിപ്പോര്‍ട്ടുകൾ ഉണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ ഇല്ലാതെ വിൽക്കുന്ന ഹെൽമെറ്റുകളാണ് റോഡപകടങ്ങളിലെ മരണങ്ങളുടെ പ്രധാന കാരണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ബിഐഎസ് ലൈസൻസുകളും ഐഎസ്ഐ മാർക്കുകളും ഇല്ലാത്ത ഹെൽമറ്റ് നിർമ്മാതാക്കൾക്കും വിൽക്കുന്നവർക്കും എതിരെ അടിയന്തര നടപടി വേണമെന്നും കത്തിൽ പറയുന്നു. നിലവാരമില്ലാത്ത ഹെൽമെറ്റുകളുടെ ഉൽപ്പാദനത്തിനും വിൽപ്പനയ്‌ക്കുമെതിരേ നടപടിയെടുക്കാൻ ജില്ലാ കളക്ടർമാർക്ക് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്