നടൻ മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്ന സൈബർ ആക്രമണങ്ങളിൽ താര സംഘടനയായ ‘അമ്മ’ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ രംഗത്തെത്തി. മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയ ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമ അജു അലക്സിനെതിരെ സംഘടന നടപടി എടുത്ത പശ്ചാത്തലത്തിലാണ് അരുൺ ഫേസ് ബുക്കിലൂടെ പ്രതിഷേധം അറിയിച്ചത്.
അമ്മ സംഘടനയുടെ സ്ഥാപക നേതൃത്വത്തിൻ്റെ ഭാഗമായിരുന്ന, ഇന്നും സംഘടനയിലെ സജീവാംഗമായ മമ്മൂട്ടി എന്ന ലോകമറിയുന്ന നടൻ രണ്ടു മാസമായി സോഷ്യൽ മീഡിയയിൽ ക്രൂരമായ അധിക്ഷേപത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും എന്ത് കൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്നുമാണ് അരുൺ ചോദിച്ചത്.
പുഴു എന്ന സിനിമയുടെ പേരിൽ മത തീവ്രവാദിയായി വരെ ആ കലാകാരനെ ചില തൽപ്പരകക്ഷികൾ ചിത്രീകരിക്കുന്നു. മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ, സിനിമയുടെ ഭാഗങ്ങൾ, ചിത്രങ്ങൾ എന്തു തന്നെ സോഷ്യൽ മീഡിയയിൽ വന്നാലും അതിനു താഴെ ബോധപൂർവ്വം തയ്യാറാക്കി ഒരു അജണ്ട നടപ്പിലാക്കും വിധമുള്ള കമൻ്റുകൾ കാണാം. അത് ഇപ്പോഴും തുടരുന്നുണ്ടെന്നും അരുൺ പറഞ്ഞു.
തൻ്റെ അഭിനയ പ്രതിഭ കൊണ്ട് മലയാളത്തെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച മമ്മൂട്ടിയെന്ന നടന് വേണ്ടി സംഘടന ഇതുവരെ ഒരു വാക്കു പോലും ഉരിയാടിയിട്ടില്ല എന്നത് ഗൗരവപൂർവം ചിന്തിക്കേണ്ടതാണെന്നും യൂട്യൂബർ ചെകുത്താനിൽ നിന്ന് മോഹൻലാലിനുണ്ടായതിലും ആയിരക്കണക്കിനു മടങ്ങ് അധിക്ഷേപമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയതെന്നും അരുൺ ചൂണ്ടിക്കാട്ടി.