പാരീസ് ഒളിംപിക്‌സ്: ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ക്വാര്‍ട്ടർ കടന്ന് വിനേഷ് ഫോഗട്ട്

പാരീസ്: ഒളിംപിക്‌സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍ കടന്നു. ജപ്പാന്റെ യു സുസാകിയെ 3-2ന് തോല്‍പ്പിച്ചാണ് വിനേഷ് അവസാന എട്ടില്‍ കടന്നത്. 3.40ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ഉക്രെയ്‌നിന്റെ ഒക്‌സന ലിവാച്ചാണ് ക്വാര്‍ട്ടറില്‍ വിനേഷിന്റ എതിരാളി. അതേസമയം, വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യക്ക് നിരാശപ്പെടേണ്ടിവന്നു. റെപ്പഷാഗെ റൗണ്ടില്‍ മത്സരിച്ച് കിരണ്‍ പഹലിന് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്യേണ്ടി വന്നത്. 52.59 സെക്കന്‍ഡിലാണ് താരം മത്സരം ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം ടേബിള്‍ ടെന്നിസ് ടീം ഇനത്തിലെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. ആദ്യ സിംഗിള്‍സില്‍ ചൈന ഇന്ത്യയുടെ ശരത് കമലിനെ തോല്‍പ്പിച്ചു.

ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ താരം കിഷോര്‍ കുമാര്‍ ജനയും നിരാശപ്പെടുത്തി. യോഗ്യതാ മാര്‍ക്കായ 84 മീറ്റര്‍ മറികടക്കാന്‍ കിഷോറിന് സാധിച്ചില്ല. ഒമ്പതാം സ്ഥാനത്തായിട്ടാണ് താരം മത്സരം അവസാനിപ്പിച്ചത്. മൂന്ന് ശ്രമത്തിനിടെ 80.73 മീറ്റര്‍ ദൂരം എറിഞ്ഞതാണ് ഏറ്റവും മികച്ചത്. ഒരു ത്രോ ഫൗളായിരുന്നു. ഗ്രൂപ്പ് എയില്‍ നിന്ന് നാല് പേരാണ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്. ജര്‍മനിയുടെ ജോസഫ് വെബര്‍ (87.76), കെനിയയുടെ ജൂലിയന്‍ യെഗോ (85.97), ലോക ഒന്നാം നമ്പര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെജ് (85.63), ഫിന്‍ലന്‍ഡിന്റെ ടോണി കെരാനന്‍ (85.27) എന്നിവരാണ് യോഗ്യത ഉറപ്പാക്കിയ താരങ്ങള്‍. ഏഷ്യന്‍ ഗെയിംസില്‍ 87.54 മീറ്റര്‍ ദൂരം പിന്നിട്ടാണ് കിഷോര്‍ ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. എന്നാല്‍ അതിനടുത്തെത്തുന്ന പ്രകടനം പുറത്തെടുക്കാന്‍ കിഷോറന് സാധിച്ചില്ല.