മലയാളി താരം എച്ച്.എസ്. പ്രണോയ് പ്രീക്വാര്‍ട്ടറില്‍

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ കുതിപ്പ് തുടര്‍ന്ന് മലയാളി താരം എച്ച്.എസ്. പ്രണോയ്. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ പ്രണോയ് നോക്കൗട്ട് കടന്നു. ഫൈനല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വിയറ്റ്‌നാമിന്റെ ലീ ഡുക് ഫത്തിനെ മറികടന്നാണ് ജയം. 16-21, 21-11, 21-12 സ്‌കോറിനാണ് ലോക റാങ്കിങ്ങില്‍ പതിമ്മൂന്നാമതുള്ള പ്രണോയ് ജയിച്ചത്.

റാങ്കിങ്ങില്‍ എഴുപതാമതുള്ള ലീ ഡുക് ഫത്തിനോട് ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. ചിക്കുന്‍ഗുനിയ അസുഖത്തെ മറികടന്നാണ് മുപ്പത്തിരണ്ടുകാരനായ മലയാളി താരം കന്നി ഒളിമ്പിക്‌സിനെത്തിയത്.

ജയത്തോടെ 16 റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളായ ലക്ഷ്യ സെന്നും എച്ച്.എസ്. പ്രണോയിയുമാണ് ഇനി ഏറ്റുമുട്ടേണ്ടിവരിക. നേരത്തേ ലക്ഷ്യ സെന്‍ ജോനാഥന്‍ ക്രിസ്റ്റിയെ പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയിരുന്നു. വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവും പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയിട്ടുണ്ട്.