പന്തീരങ്കാവ് ഗാർഹിക പീഡനം; പ്രതി രാഹുൽ വേറെയും വിവാ​ഹം ചെയ്തു

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുല്‍ നേരത്തെയും വിവാഹം ചെയ്തു. രജിസ്റ്റര്‍ വിവാഹം ചെയ്തത് ദന്ത ഡോക്ടറെ. കോട്ടയം പൂഞ്ഞാര്‍ സ്വദേശിനിയായ ഡോക്ടർക്കൊപ്പം വിവാഹം കഴിഞ്ഞാലുടൻ ജര്‍മനിയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ മതപരമായ വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചതിന് ഒരുമാസം മുമ്പ് ഈ യുവതി വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന് രാഹുലിന്റെ സഹോദരി പറഞ്ഞു

രാഹുലും യുവതിയും ചേർന്നാണ് ഡിവോഴ്‌സ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതേയുള്ളുമാട്രിമോണി സൈറ്റ് വഴിയാണ് പൂഞ്ഞാർ സ്വദേശിയുടെയും പറവൂർ സ്വദേശിയുടെയും കുടുംബങ്ങളുമായി ബന്ധപ്പെട്ടത്. ഒരേ ദിവസമാണ് രണ്ടിടത്തും പെണ്ണ് കാണാന്‍ പോയത്.

ആദ്യം പൂഞ്ഞാര്‍ സ്വദേശിയുമായുള്ള വിവാഹമാണ് തീരുമാനിച്ചത്. പൂഞ്ഞാറിലെ ഡോക്ടറുമായുള്ള വിവാഹം മുടങ്ങിയതോടെ തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യം ഉണ്ടെന്ന കാര്യം പറവൂരിലെ യുവതി സുഹൃത്തുക്കള്‍ വഴി രാഹുലിനെ അറിയിക്കുക യായിരുന്നുവത്രെ. പൂഞ്ഞാർ സ്വദേശിയുമായി വിവാഹം നടത്താൻ തീരുമാനിച്ച ദിവസം തന്നെയായിരുന്നു ഈ വിവാഹം നടന്നത്

അതേ സമയം രാഹുലിന് ആ​ദ്യം ഒരു വിവാഹം നിശ്ചയിച്ചിരുന്നെന്നും അത് മുടങ്ങിപ്പോയെന്നുമാണ് തങ്ങളോട് പറഞ്ഞതെന്നാണ് പറവൂർ സ്വദേശിനിയുടെ കുടുംബം പറയുന്നത്. മകളെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് രാഹുലാണ് ഇങ്ങോട്ട് പറഞ്ഞതെന്നും ഇവര്‍ വാദിക്കുന്നു