പ്രസവിച്ചത് പുലര്‍ച്ചെ; 3 മണിക്കൂറിന് ശേഷം കൊന്ന് വലിച്ചെറിഞ്ഞു

കൊച്ചി: പനമ്പിള്ളി നഗറില്‍ പിഞ്ചു കുഞ്ഞിനെ കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ വാർത്തയോടെയാണ് ഇന്ന് കേരളം ഉണർന്നത്. പനമ്പിള്ളി നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റിൽ പ്രസവിച്ച കുട്ടിയെ യുവതി തന്നെ കൊന്ന് പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. നവജാത ശിശുവിനെ കൊലപ്പെടുത്തിയത് കഴുത്തിൽ തുണിചുറ്റിയെന്ന് കസ്റ്റഡിയിലായവർ മൊഴി നൽകി. പതിനഞ്ച് വർഷമായി ഫ്ളാറ്റിൽ താമസിച്ചിരുന്ന കുടുംബത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കുഞ്ഞിനെ ഫ്ളാറ്റിന് താഴേക്ക് എറിഞ്ഞ കവറാണ് കേസിൽ വഴിത്തിരിവായത്.

ആമസോൺ പാഴ്‌സൽ കവറിൽ പൊതിഞ്ഞായിരുന്നു കുഞ്ഞിനെ ഫഌറ്റിൽ നിന്ന് പുറത്തേക്കെറിഞ്ഞത്. ഇതിലെ മേൽവിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കസ്റ്റഡിയിലായവരിലേക്ക് അന്വേഷണം എത്തിയത്.കുട്ടിയുടെ മൃതദേഹം സമീപത്തുള്ള പറമ്പിലേക്ക് വലിച്ചെറിയുന്നതിനിടയിൽ ലക്ഷ്യം തെറ്റി റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രതികളുടെ മൊഴി.എന്നാൽ യുവതി ഗര്‍ഭിണിയായതിന് പിന്നില്‍ ബലാത്സംഗം സംശയിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍ പറഞ്ഞു. ഗര്‍ഭിണിയാണെന്ന് വീട്ടിലെ മറ്റുള്ളവര്‍ക്ക് അറിയില്ലായിരുന്നെന്നാണ് മൊഴി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ വീട്ടിലെ ശുചിമുറിയില്‍ വച്ചാണ് പ്രസവിച്ചത്. മൂന്ന് മണിക്കൂറിന് ശേഷം യുവതി തന്നെ കുട്ടിയെ പുറത്തേക്ക് എറിയുകയായിരുന്നു. സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

യുവതി പീഡനത്തിന് ഇരയായാണ് ഗര്‍ഭിണിയായത് എന്ന് സംശയമുള്ളതിനാല്‍ യുവതിയുടെ പേരു വിവരങ്ങള്‍ പുറത്ത് വിടരുത് എന്ന് കമ്മീഷണര്‍ അറിയിച്ചു. ഈ വിഷയത്തില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു