കോവിഡ് വൈറസ് ശരീരത്തില്‍ 613 ദിവസം ; പരിവര്‍ത്തനം സംഭവിച്ചത് 50 തവണ

കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ഇപ്പോഴും പലരെയും വിട്ട് പോയിട്ടില്ല. ഗവേഷകർ കോവിഡിനെക്കുറിച്ച് ഇപ്പോഴും ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതനുസരിച്ച് ഏറ്റവുമധികം നാള്‍ അണുബാധ നീണ്ടുനിന്നത് ഒരു ഡച്ച് പൗരനിലായിരുന്നെന്ന് ഗവേഷകര്‍ പറയുന്നു. ഇദ്ദേഹം 2023-ല്‍ മരിക്കുന്നതിനു മുമ്പ് 613 ദിവസം ശരീരത്തില്‍ അണുബാധ നില നിന്നതായി ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‌ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. പേര് വെളിപ്പെടുത്താത്ത, എഴുപത്തി രണ്ടുകാരനില്‍ 50 പ്രാവശ്യമാണ് കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ചത്. രേഖപ്പെടുത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കോവിഡ് അണുബാധയ്ക്ക് വിധേയനയായ ഇദ്ദേഹം പ്രതിരോധശേഷി ദുര്‍ബലമായതിനെത്തുടര്‍ന്നാണ് മരിച്ചത്

ഒരു ബ്രിട്ടീഷ് പൗരനില്‍ 505 ദിവസം നീണ്ടുനിന്ന അണുബാധയായിരുന്നു ഇതിനുമുമ്പ് രേഖപ്പെടുത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത്. ഡച്ച്കാരന്റെ കേസ് ഇതിനെ മറികടന്നെന്ന് ഗവേഷകര്‍ പറയുന്നു.
ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നതിനുമുമ്പ് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചെങ്കിലും രോഗിയുടെ പ്രതിരോധ സംവിധാനം രോഗത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഈ സൂപ്പര്‍ മ്യൂട്ടേറ്റഡ് വേരിയന്‍റ് രോഗിക്കപ്പുറം മറ്റൊരാളിലേക്കു പകര്‍ന്നിട്ടില്ല

മഹാമാരിക്കു കാരണമാകുന്ന വൈറസിന് ജനിതകമായി എങ്ങനെ മാറാന്‍ കഴിയുമെന്നും എങ്ങനെ പുതിയ രോഗകാരികളെ സൃഷ്ടിക്കുന്നുവെന്നും ഇതിന്‍റെ ആവിര്‍ഭാവം വ്യക്തമാക്കുന്നതായി ഗവേഷകര്‍ പറയുന്നു
കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയ അമേരിക്കയിലെ 24% മുതിര്‍ന്ന പൗരന്‍മാര്‍ക്കും മൂന്നു മാസത്തിനുശേഷവും ലക്ഷണങ്ങള്‍ തുടരുന്നതായി ഗവേഷണം പറയുന്നു