അടൂര്‍: റേഷന്‍ കട ഉടമയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ യുവതിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിമുകള്‍ ഒറ്റമാവിള തെക്കേതില്‍ ജേക്കബ് ജോണി(45)നെയാണ് മലനടയിലെ യുവതിയുടെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്
4 മാസമായി യുവതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ജേക്കബ് റേഷന്‍ കട നടത്തി വരുന്നത്. ഇന്നലെ യുവതിയുടെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഇതിനു ശേഷം ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഇരുവരെയും വീടിന് പുറത്ത് കണ്ടവരുണ്ട്. പിന്നാലെ തമ്മില്‍ വഴക്കുണ്ടായെന്നാണ് മൊഴി. തുടര്‍ന്ന് ജേക്കബ് ജോണ്‍ യുവതിയുടെ കിടപ്പുമുറിയില്‍ കയറി വാതിലടയ്ക്കുകയും തൂങ്ങിമരിക്കുകയും ചെയ്‌തെന്നാണ് പറയപ്പെടുന്നത്
ജേക്കബ് ജോണും യുവതിയും 6 മാസത്തോളമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ യുവതി വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ്. ജേക്കബ് ജോണ്‍ അവിവാഹിതനാണ്. അടൂര്‍ ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ അടൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു