അനുവിന്റെ കൊലപാതകിയെ കുടുക്കിയത് സിസിടിവിയിലെ ഈ ദൃശ്യങ്ങള്‍

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശിയായ അനുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മുജീബിനെ കുടുക്കിയത് കൊലയ്ക്ക് മുന്‍പും ശേഷവമുള്ള സിസിടിവി ദൃശ്യങ്ങള്‍.
കൊലയ്ക്കു മുന്‍പ് പ്രതി പോകുമ്പോള്‍ പാന്റ് മടക്കിയ നിലയിലെങ്കില്‍ തിരികെ പോകുന്ന ദൃശ്യത്തില്‍ പാന്റ് നനഞ്ഞ് മടക്കഴിഞ്ഞ നിലയിലായിരുന്നു. ഇതായിരുന്നു പൊലീസിന്‍റെ അന്വേഷണത്തില്‍ വഴിത്തിരിവായത്

അതിനിടെ പ്രതി മുജീബ് റഹ്മാനെ കോടതി നാലു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
പ്രതി കവർച്ച ചെയ്ത സ്വർണ്ണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് നാലു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. കൊലപാതകം നടന്ന അല്ലിയോറ താഴെയിലെ തോട്ടിലും ബൈക്ക് മോഷ്ടിച്ച മട്ടന്നൂരിലും സ്വർണം വിറ്റ കൊണ്ടോട്ടിയിലും മുജീബുമായി തെളിവെടുപ്പു നടത്തും

2000ല്‍ പരപ്പനങ്ങാടി ചെട്ടിപ്പടിയിയിൽ സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ജ്വല്ലറി ഉടമ ഗണപതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലും മുജീബ് റഹ്മാൻ പ്രതിയാണ്. കൊലക്കുശേഷം രക്ഷപ്പെട്ട മുജീബിനെ സേലത്തുനിന്നാണ് പിടികൂടിയത്. കേസില്‍ മുജീബ് ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങള്‍ തുടരുകയായിരുന്നു