തിരുവനന്തപുരം:ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം തനിക്ക് അർബുദം സ്ഥിരീകരിച്ചതിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇസ്രോ മേധാവി എസ് സോമനാഥ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോമനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കാനിങ്ങില്‍ വയറ്റിലാണ് കാന്‍സര്‍ ബാധ കണ്ടെത്തിയിരുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാൻ തുടങ്ങിയത് ചന്ദ്രയാന്‍ -3 ദൗത്യം നടക്കുന്ന വേളയിലാണെന്നും ആ ഘട്ടത്തില്‍ അത് വ്യക്തമായിരുന്നില്ലെന്നും തനിക്കും കുടുംബത്തിനും ഈ ഒരു കാര്യം ഞെട്ടൽ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അര്‍ബുദബാധ കണ്ടെത്തിയതിനെ തുടര്‍പരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് പോയിരുന്നതായും , നാല് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും, എന്നാല്‍ അഞ്ചാം ദിനം മുതല്‍ ജോലിയിലേക്ക് പ്രവേശിച്ചതായും അദ്ദേഹം പറഞ്ഞു. കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയനായി. ഇപ്പോള്‍ പൂര്‍ണമായി രോഗത്തില്‍ നിന്ന് മുക്തി നേടി. എന്റെ ജോലികള്‍ തുടരുകയാണ്.എങ്കിലും പരിശോധനകള്‍ തുടരുന്നുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.