കണ്ണൂരിലെ ജയില്‍ ചാട്ടം കൃത്യമായ ആസൂത്രണത്തോടെ; പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ പ്രതി ഹർഷാദ് സംസ്ഥാനം വിട്ടെന്ന് സൂചന. ലഹരിക്കേസിലെ പ്രതി യായ ഹർഷാദ് ജയിൽ ചാടിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് ജയിൽ അധികൃതർ. മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. ഇതിന് പിന്നിൽ ലഹരിക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് അധികൃതർ

ഇന്നലെ രാവിലെയാണ് പത്രക്കെട്ട് എടുക്കാൻ പുറത്തിറങ്ങിയ ഹർഷാദ് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ കയറിപ്പോയത്. ജയിലിൽ നിന്ന് പുറത്തേക്കെത്തിയ ഹർഷാദ് ബംഗളൂരുവിൽ നിന്നെത്തിച്ച ബൈക്കിലാണ് രക്ഷപെട്ടതെന്ന് പോലീസ് അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്

സംഭവത്തിൽ ജയിലിൽ കഴിഞ്ഞ ദിവസം കാണാനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്ത് വരികയാണ്. ജയിൽ ചാടാനുള്ള ആസൂത്രണത്തിൽ ഇയാളുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ മാസം ഒൻപതിനാണ് ഹർഷാദിനെ സുഹൃത്ത് ജയിലിൽ കാണാനെത്തിയത്. എന്നാൽ ബൈക്കുമായി എത്തിയത് ഇയാളല്ലെന്ന് വ്യക്തമായിട്ടുണ്ട്. ആസൂത്രണത്തിൽ സുഹൃത്തിന്‍റെ പങ്കും അന്വേഷിക്കുന്നുണ്ട്. ഫോൺ വഴിയാണ് ജയിൽ ചാട്ടത്തിന് പദ്ധതിയിട്ടതെന്നാണ് നിഗമനം.