പാലക്കാട്: കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് വുമണ്‍ ഡോക്ടറായി പാലക്കാടുകാരി വിഭ. എംബിബിഎസ് പഠനത്തിന്റെ അവസാന കാലത്താണ് തന്റെ സ്വത്വം തിരിച്ചറിഞ്ഞ് ട്രാൻസ്‍ വുമൺ ആയി മാറിയത്.
വര്‍ഷം 2021 പാലക്കാട്ടുകാരന്‍ വിപിന്റെ അവസാന വര്‍ഷ എംബിബിഎസ് കാലം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് അന്ന് പിറവിയെടുത്തത് ഒരു ഡോക്ടര്‍ മാത്രമല്ല, 20 വര്‍ഷം മനസില്‍ ഒളിപ്പിച്ചു വെച്ച വിഭയുടെ സ്വത്വം കൂടിയായിരുന്നു. കുട്ടിക്കാലത്ത് തന്നെ തന്റെയുളളില്‍ ഒരു പെണ്ണാകാനുളള മോഹമുണ്ടെന്ന് വിഭ തിരിച്ചറിഞ്ഞിരുന്നു. നിര്‍ണ്ണായകമായത് പഠനകാലത്തെ ഒരു പ്രണയമാണ്. തന്റെ സ്വത്വത്തെ കുറിച്ച് കുടുംബത്തില്‍ പറഞ്ഞപ്പോള്‍ കിട്ടിയ പ്രതികരണം അത്ഭുതകരമായിരുന്നു. അങ്ങനെ വീട്ടില്‍ നിന്ന് കിട്ടിയ ഊര്‍ജ്ജവുമായാണ് ലോക്ഡൗണിന് ശേഷം വിഭ ക്യാമ്പസില്‍ എത്തിയത്. തിരിച്ചറിഞ്ഞ കൂട്ടുകാരുടെ പ്രതികരണങ്ങള്‍ വീണ്ടും അത്ഭുതപ്പെടുത്തി. ഇതോടെ മുന്നോട്ട് തന്നെയെന്നുറപ്പിച്ചു
പഠനത്തിന്റെ അവസാനനാളുകളിലാണ് ഹോര്‍മോണ്‍ തെറാപ്പിയടക്കം എടുത്തത്. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും വേദനകളും ഒക്കെ സഹിച്ചുതന്നെ പഠനം പൂര്‍ത്തിയാക്കി. ഇന്നിപ്പോള്‍ പാലക്കാട് പുത്തൂരിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രാക്ടീസ് ചെയ്യുകയാണ് വിഭ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനില്‍ ബേസിക്ക് സര്‍ട്ടിഫിക്കറ്റും സ്വന്തമാക്കിയ വിഭ തനിക്ക് ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ടെന്നാണ് പറയുന്നത്