കല്‍പ്പറ്റ: വയനാട് വാകേരിലിറങ്ങിയ നരഭോജി കടുവ എന്ന് കൂട്ടിലാകുമെന്ന നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമം. കടുവ ഒടുവില്‍ കൂട്ടിലായി. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ദിവസങ്ങള്‍ നീണ്ട തെരച്ചിൽ ഒരു ഭാഗത്ത് നടക്കുന്നതിനിടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂടുകളിലൊന്നില്‍ കടുവ പെട്ടത്. ഏറ്റവും ആദ്യം സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. കൂടല്ലൂര്‍ കോളനിക്കവലയ്ക്ക് സമീപമുള്ള കാപ്പി തോട്ടത്തിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്
കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കടുവയെ പിടികൂടിയതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. എന്നാല്‍, കടുവയെ വനത്തിലേക്ക് തുറന്നു വിടരുതെന്നും വെടിവച്ച് കൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ പ്രജീഷിനെ കടുവ കടിച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു.WWL45 എന്ന കടുവയാണ് സ്ഥലത്തെത്തിയതന്നും സ്ഥിരീകരിച്ചിരുന്നു. ഈ കടുവ തന്നെയാണ് കൂട്ടിലകപ്പെട്ടതെന്നാണ് അധികൃതര്‍ പറയുന്നത്