ഗാസ ഭൂമിയിലെ നരകമായി മാറിയെന്നാണ് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നത്. ഓരോ പത്ത് മിനുട്ടിലും ഓരോ കുട്ടി വീതമാണ് കൊല്ലപ്പെടുന്നത് എന്നാണ് സംഘടന നൽകുന്ന വിവരം. കബർസ്ഥാനുകൾ നിറഞ്ഞു കവിഞ്ഞതിനാൽ മരിച്ചവരെ സംസ്കരിക്കാൻ പോലും ഇടമില്ലാതെ വലയുകയാണ് ഗാസ നിവാസികൾ. തകർന്ന് പോകാതെ അവശേഷിക്കുന്ന വീടുകളിലും കെട്ടിടത്തിലും നിരവധിപേരാണ് താമസിക്കുന്നത്. ഇതിനാൽ പലരും ശ്വാസം മുട്ടിയും മറ്റും മരിക്കുന്നവരുമുണ്ട്. മരുന്നുകളും ശുദ്ധജലവും ഇന്ധനവും കിട്ടാതെ പ്രവർത്തനം ദുഷ്കരമായ ആശുപത്രികളിൽ രോഗികൾക്കു പുറമേ പതിനായിരങ്ങൾ അഭയം തേടിയിട്ടുണ്ട്
വടക്കൻ ഗാസയിൽ ഒരു ലക്ഷത്തോളം പേരാണ് ശേഷിക്കുന്നതെന്നാണ് ഇസ്രയേൽ സേനയുടെ കണക്ക്. കുട്ടികൾക്ക് നേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോൺ ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ നേരെയും കുട്ടികളുടെ ആശുപത്രിക്ക് നേരെയും ഇസ്രയേൽ സൈന്യം വീണ്ടും ആക്രമണം നടത്തി. നിരവധിപേരാണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്
ഒക്ടോബർ 7 ന് തുടങ്ങിയ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറയുന്നത്. ഓരോ ദിവസവും ശരാശരി 134 കുട്ടികളാണ് അവിടെ മരിച്ചുവീഴുന്നത്. ഗാസയിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ലോകത്താകെ നടക്കുന്ന സംഘർഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാർഷിക കണക്കുകളേക്കാൾ മുകളിലാണ്. ഇതിനോടകം പതിനായിരം കടന്ന മരണസംഖ്യയിൽ 40% ത്തിൽ അധികം കുഞ്ഞുങ്ങളാണ്