ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് 12 വയസുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; കുട്ടിയുടെ പിതൃ സഹോദരി താഹിറയെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് 12 വയസുള്ള വിദ്യാർത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ പിതൃ സഹോദരി താഹിറയെ (34) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമദ് ഹസൻ റിഫായിയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയത് പിതൃ സഹോദരി താഹിറയാണെന്ന് പൊലീസ് കണ്ടെത്തി. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്നായിരുന്നു കൊലപാതകമെന്ന് പിതൃ സഹോദരി മൊഴി നൽകിയതായും പൊലീസ് അറിയിച്ചു. താഹിറയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഞായറാഴ്ച വീട്ടിൽ വച്ച് ഐസ്ക്രീം കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിറ്റേന്ന് ആരോ​ഗ്യനില വഷളായതിനെ തുടർന്നായിരുന്നു അന്ത്യം. നേരത്തെ ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർത്ഥി മരിച്ചു എന്ന് അറിഞ്ഞ് ഭക്ഷ്യവിഷബാധയാണോ കാരണം എന്ന് അറിയാൻ ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് തുടങ്ങിയവർ പരിശോധന നടത്തുകയും സാംപിൾ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തിരുന്നു.