മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ; ലോകായുക്ത ഭിന്നവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പരാതിക്കാരൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ കേസിലെ ലോകായുക്ത ഭിന്നവിധിയിലെ അവ്യക്തതത ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി പരാതിക്കാരൻ ആർഎസ് ശശി കുമാർ. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായം ഉണ്ടായതെന്നും ആർക്കാണ് ഭിന്നാഭിപ്രായമെന്നും ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് റിട്ട് ഹർജി നൽകാനാണ് പരാതിക്കാരന്‍റെ തീരുമാനം. നിർണ്ണായക കേസിൽ വന്ന ഭിന്നവിധി നിയമ-രാഷ്ട്രീയ കേന്ദ്രങ്ങളിൽ തുടങ്ങിവെച്ചത് വലിയ ചർച്ചയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക അനുവദിച്ച കാബിനറ്റ് തീരുമാനം ലോകായുക്ത നിയമപ്രകാരം പരിശോധിക്കാമോ എന്നതിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിൽ ഭിന്ന അഭിപ്രായം. പക്ഷെ ലോകായുക്തക്കും ഉപലോകായുക്തക്കുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ എന്തെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായമെന്നും പറയുന്നില്ല. ഈ കാര്യങ്ങൾ ഉന്നയിച്ച് തുടർ നിയമനടപടിക്കാണ് പരാതിക്കാരൻ ആർഎസ് ശശികുമാറിന്‍റെ നീക്കം. നിയമവിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് റിട്ട് ഹർജി നൽകാനുള്ള തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിലാണ് ഹർജി നൽകുക. ഭിന്ന നിലപാടിനെ കുറിച്ച് ലോകായുക്ത വ്യക്തമാക്കേണ്ടതുണ്ടെന്നും അറിയാൻ പരാതിക്കാരന് അവകാശമുണ്ടന്നുമാണ് വാദം. 2019 ജനുവരിയിൽ ലോകായുക്ത ജ. പയസ് കുര്യാക്കോസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഈ കേസ് പരിശോധിക്കാൻ അധികാരമുണ്ടെന്ന് ഉത്തരവിട്ടിട്ടും ഇപ്പോൾ വന്ന ഭിന്നതയെയാണ് പരാതിക്കാരൻ ചോദ്യം ചെയ്യുന്നത്. ഇതിനിടെ കേസിനാസ്പദമായ സഹായവിതരണത്തെ ന്യായീകരിച്ച് കെടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിട്ടു. അർഹരായവർക്ക് മാത്രമാണ് സഹായം നൽകിയിട്ടൂള്ളു എന്നാണ് വാദം. മുമ്പ് യുഡിഎഫ് കാലത്ത് നൽകിയ ധനസഹായങ്ങളുടെ വിവരം പറഞ്ഞുള്ള പോസ്റ്റിൽ പരാതിയെ ചൊറിച്ചിൽ എന്ന് പറഞ്ഞാണ് പരിഹസിക്കുന്നത്. പാണ്ടൻ നായയുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന പോസ്റ്റിൽ പക്ഷെ ജലീൽ വഴി ലോകായുക്തയെ ഭീഷണിപ്പെടുത്തിയെന്ന് പ്രതിപക്ഷനേതാവിനരഎ ആരോപണത്തിന് മറുപടി നൽകുന്നില്ല.