ഓസ്കാർ പുരസ്കാരം നേടിയ ‘ദി എലിഫന്റ് വിസപറേഴ്സ്’ എന്ന് ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ പാപ്പാൻ ദമ്പതികൾ ബൊമ്മനും ബെല്ലിയും സംരക്ഷിച്ചു വന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു. നാലു മാസം പ്രായമുളള കുട്ടിയാനയാണ് ചരിഞ്ഞത്. വയറിളക്കത്തെ തുടർന്നാണ് മരണമെന്നാണ് വിവരം. ഇന്നലെ ഉച്ചയോടെയാണ് കുട്ടിക്കൊമ്പന് വയറിളക്കമുണ്ടായത്. അമ്മയുടെ പാലിന് പകരം കൊടുക്കുന്ന കൃത്രിമപാൽ ദഹിക്കാതെ പ്രതിപ്രവർത്തനം നടത്തിയത് മൂലം നിർജലീകരണം സംഭവിക്കുകയായിരുന്നുവെന്ന് ആനയെ പരിശോധിച്ച മുതുമലയിലെ ഡോക്ടർ രാജേഷ് കുമാർ പറഞ്ഞു. രാത്രി ഒരു മണിയോടെയാണ് അന്ത്യം.
മാർച്ച് 16 ന് ധർമപുരി ജില്ലയിൽ കിണറ്റിൽ വീണ കുട്ടിക്കൊമ്പനെ രക്ഷിച്ച് മുതുമലയിൽ എത്തിക്കുകയായിരുന്നു. ആനയുടെ സംരക്ഷണം ബൊമ്മനേയും ബെല്ലിയേയും ഏൽപ്പിക്കുകയും ചെയ്തു. ബൊമ്മനുമായും ബെല്ലിയുമായും കുട്ടിക്കൊമ്പൻ നല്ല ഇണക്കത്തിലായിരുന്നു.