വധശ്രമക്കേസിൽ എംപി മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരമെന്ന് സുപ്രീം കോടതി

വധശ്രമക്കേസിൽ അയോഗ്യനായ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരമെന്ന് സുപ്രീം കോടതി. ഫൈസലിനെതിരായ പരാതിക്കാരന് പതിനാറ് പരുക്കുകളുണ്ടെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് പറഞ്ഞു. സമയത്ത് ചികിത്സ നൽകിയില്ലായിരുന്നെങ്കിൽ മരണം സംഭവിക്കാമായിരുന്നുവെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അപൂര്‍വമായ സാഹചര്യങ്ങളിലേ വിധി സ്റ്റേ ചെയ്യാനാകൂവെന്നും സുപ്രീംകോടതി അറിയിച്ചു. ഫൈസലിനെതിരായ വിധി സ്റ്റേ ചെയ്തതിനെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനാണ് കോടതിയെ സമീപിച്ചത്. ഇന്നു രാവിലെയാണ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് അടിയന്തര ഉത്തരവ് പുറത്തിറക്കിയത്. അയോഗ്യതക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയായിരുന്നു നിർണായക തീരുമാനം. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം.സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസൽ ഉൾപ്പെടെ പ്രതികൾക്ക് 10 വർഷം തടവ് കവരത്തി സെഷൻസ് കോടതി വിധിച്ചത്. ജനുവരി 11ന് ആണ് കവരത്തി കോടതിയുടെ വിധിയുണ്ടായത്. പിന്നാലെ ഫൈസലിനെ ഹെലികോപ്റ്ററിൽ കണ്ണൂരിലെത്തിച്ചു ജയിലിലാക്കിയിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കവരത്തി കോടതിയുടെ വിധി ജനുവരി 25നു ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി വിധി വന്നതോടെ തിരഞ്ഞെടുപ്പു നടപടികൾ നിർത്തിവച്ചു. ഈ സാഹചര്യത്തിൽ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ഫൈസൽ ലോക്സഭാ സെക്രട്ടേറിയറ്റിന് കത്തു നൽകി. എന്നാൽ രണ്ടു മാസത്തോളമായിട്ടും അയോഗ്യത പിൻവലിക്കാത്തതിൽ അദ്ദേഹം കോടതിയെ സമീപിച്ചു. പിന്നാലെയാണ് അയോഗ്യത പിൻവലിച്ച് ലോക്സഭ സെക്രട്ടറിയേറ്റ് ഉത്തരവിറക്കിയത്.