രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം;എംപിമാര്‍ എത്തിയത് കറുത്ത വസ്ത്രങ്ങളും മാസ്ക്കും ധരിച്ച്;സഭകൾ നിര്‍ത്തിവച്ചു

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് പ്രതിപക്ഷ എംപിമാര്‍ കറുത്ത വസത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പാര്‍ലമെന്‍റിലെത്തിയത്.പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും തടസ്സപ്പെട്ടു. ഒരു മിനിറ്റ് പോലും സഭ ചേരാനായില്ല. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. ഇതോടെ ലോക് സഭ നാല് മണി വരെയും രാജ്യസഭ 2 മണി വരെയും നിർത്തിവച്ചു.

ജനപ്രതിനിധികളെ ശിക്ഷിച്ചാലുടൻ സഭയിലെ അംഗത്വം റദ്ദാക്കാൻ പാടില്ലെന്നു ആവശ്യപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതിയിൽ പരാമർശിക്കും. രണ്ട് വർഷമോ അതിലധികമോ ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അപ്പീൽ നൽകാനുള്ള സാവകാശം ജനപ്രതിനിധിക്ക് നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. മലപ്പുറം സ്വദേശിയും ദില്ലിയിൽ ഗവേഷകയുമായ ആഭാ മുരളീധരനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ചു കോൺഗ്രസ് നേതാവ് അനിൽ ബോസും ഹർജി സമർപ്പിച്ചിട്ടുണ്ട്.