യുഡിഎഫിലെ ഭിന്നത മൂടിവയ്ക്കാൻ നിയമസഭയിൽ കോപ്രായം കാട്ടുന്നു, ആരെങ്കിലും പറയുന്നത് കൊണ്ട് റബ്ബർ വില വർധിക്കില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

യുഡിഎഫിലെ ഭിന്നത മൂടിവയ്ക്കാൻ നിയമസഭയിൽ കോപ്രായം കാട്ടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസിലും ലീഗിലും പ്രശ്നങ്ങളുണ്ട്. ജനങ്ങളുടെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം സമ്മതിക്കുന്നില്ല. പ്രതിപക്ഷത്തിൻ്റേത് ജാനാധിപത്യ നിലപാടല്ല. ന്യൂനപക്ഷങ്ങളെ അനുകൂലമാക്കാനാണ് ബിജെപി ശ്രമം. ഇതിന്റെ ഭാഗമായാണ് ന്യൂനപക്ഷ നേതൃത്വവുമായി ചർച്ചകൾ നടത്തുന്നത്. ആരെങ്കിലും പറയുന്നത് കൊണ്ട് റബ്ബർ വില വർധിക്കില്ല. വിഷയം വർഗപരമാണ്, ത്രിപുരയുടെ പാഠം മുന്നിലുണ്ട്. തെറ്റിദ്ധാരണയുള്ളവർ അനുഭവത്തിൽ നിന്ന് പഠിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം നിയമസഭയിലെ സംഘർഷത്തിൽ എംഎൽഎമാർക്കെതിരായ കേസിൽ തുടർ നടപടി വിശദമായ പരിശോധനക്ക് ശേഷം മതിയെന്ന് നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനം. തുടർനടപടിക്ക് അനുമതി തേടിയുള്ള പൊലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല. എംഎൽഎമാരുടെ മൊഴി എടുക്കാനും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി മഹസർ തയ്യാറാക്കാനും ആയിരുന്നു പൊലീസ് അനുമതി തേടിയത്. എന്നാൽ തുടർ നടപടി വിശദമായ പരിശോധനക്ക് ശേഷം മതിയെന്നാണ് നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്. ബുധനാഴ്ച സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിലെ തുടർനടപടിക്കാണ് മ്യൂസിയം പൊലീസ് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടിയത്.