സംസ്ഥാനത്ത് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു;ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.രാജ്യത്ത് കൊവിഡ്, ഇന്‍ഫ്ളുവന്‍സ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷിച്ചു. എന്നാല്‍, സംസ്ഥാനത്ത് ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ല. കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ കൊവിഡ് അവലോകന യോഗം രാവിലെ 11 മണിക്ക് നടക്കും.

അതേസമയം രാജ്യത്ത് കൊവിഡ് -19, ഇന്‍ഫ്ളുവന്‍സ അണുബാധ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജനങ്ങളോട് ആവശ്യപ്പെട്ടു. തീരദേശത്ത് കൊറോണ വൈറസ് ബാധിത കേസുകളുടെ എണ്ണം നേരിയ തോതില്‍ ഉയര്‍ന്നതായും സാവന്ത് പറഞ്ഞു.
ജനങ്ങള്‍ ജാഗ്രത പാലിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. പനി പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സാവന്ത് ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് ഇന്നലെ 699 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. സജീവ കേസുകള്‍ 6,559 ആയി ഉയര്‍ന്നു.