അഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലിൽ കുടുങ്ങിയ 8 മത്സ്യതൊഴിലാളികളെയും രക്ഷിച്ചു

കണ്ണൂർ അഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷിച്ച് കരയിലെത്തിച്ചു. ബോട്ടിൽ എട്ട് മത്സ്യ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. കടലില്‍ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയായി അഴീക്കോട് വടക്ക് പടിഞ്ഞാറ് ആഴക്കടലിൽ കുടുങ്ങിയ മുനമ്പം പള്ളിപ്പുറം സ്വദേശി ഒബ്സർട്ട് ആൻ്റണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്യൂവിൻ മേരി എന്ന ബോട്ടാണ് കരക്കെത്തിച്ചത്. രാവിലെ എട്ടു മണിയോടുകൂടിയാണ് ബോട്ട് കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യേഗസ്ഥരായ ഷൈബു, പ്രശാന്ത് കുമാർ വി എൻ, ഷിനിൽകുമാർ, റസ്‌ക്യൂ ഗാര്‍ഡുമാരായ,ഷിഹാബ്, ഫസൽ ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം ,എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.