മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണി അന്തരിച്ചു. 79 വയസ്സായിരുന്നു. കൊച്ചിയിൽ രോഗബാധിതനായി വീട്ടിൽ കഴിയവേയാണ് അന്ത്യം .
2011 മുതൽ 2016 വരെ അഡ്വക്കേറ്റ് ജനറലായിരുന്നു. സിവിൽ, ഭരണഘടന, കമ്പനി, ക്രിമിനൽ നിയമശാഖകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയായിരുന്നു. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു. 1996 ഏപ്രിൽ 11നു ഹൈക്കോടതി ജഡ്ജിയായെങ്കിലും ഗുജറാത്തിലേക്കു സ്ഥലംമാറ്റം വന്ന പശ്ചാത്തലത്തിൽ ജഡ്ജി പദവി ഉപേക്ഷിച്ചു. 2006ൽ സീനിയർ പദവി നൽകി ഹൈക്കോടതി ആദരിച്ചിരുന്നു.
1968ൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 1972ൽ ദണ്ഡപാണി അസോസിയേറ്റ്സ് എന്ന അഭിഭാഷക സ്ഥാപനത്തിന് തുടക്കമിട്ടു. കേരള ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണു ഭാര്യ.