കിണറിന്റെയും പൂന്തോട്ടത്തിന്റെയും വിവാഹം; അതിഥികളായി എത്തിയത് സബ് കളക്ടർ അടക്കം 400 ഓളം പേർ

വിവാഹച്ചടങ്ങുകൾ ഓരോ സമൂഹത്തിലും വ്യത്യസ്തമാണ്. വളരെ വ്യത്യസ്തമായ ഒരു വിവാഹമാണ് ഉത്തർ പ്രദേശിലെ ഒരു ഗ്രാമത്തിൽ നടന്നത്. ആ വിവാഹത്തിലെ വധുവും വരനും മനുഷ്യരായിരുന്നില്ല. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ കൈസർഗഞ്ച് പ്രദേശത്താണ് വിചിത്രമായ ഒരു വിവാഹം നടന്നത്. സാധാരണ വിവാഹത്തിന്റെ ചടങ്ങുകൾ എല്ലാം ഇതിനും ഉണ്ടായിരുന്നു. വിവാഹത്തിന് പന്തലൊരുക്കി. നൃത്തവും സംഗീതവും ഉണ്ടായിരുന്നു. ആചാരപ്രകാരം വിവാഹം നടത്താൻ പണ്ഡിറ്റുകൾ ഉണ്ടായിരുന്നു. വിഐപികൾ ഉൾപ്പടെ 400 -ലധികം അതിഥികളാണ് വിവാഹത്തിൽ പങ്കെടുത്തത്. എന്നാൽ, ഇവിടെ വിവാഹം നടന്നത് ഒരു കിണറിന്റെയും പൂന്തോട്ടത്തിന്റെയും ആയിരുന്നു. സ്ഥലത്തെ ഡെപ്യൂട്ടി കളക്ടർ മഹേഷ് കുമാർ കൈതാലിന്റെ സാന്നിധ്യവും വിവാഹത്തിന് ഉണ്ടായിരുന്നു. ഗ്രാമത്തിലെ ഈ കിണർ വളരെ പഴക്കമുള്ളതാണ്. എന്നാൽ, കിണർ വറ്റിവരളാൻ തുടങ്ങിയതോടെ ആളുകൾ അത് എന്തോ അശുഭസൂചകമാണ് എന്ന് വിശ്വസിക്കാൻ തുടങ്ങി. ഗ്രാമത്തിലെ എല്ലാവർക്കും ആശങ്കയായി. ഗ്രാമത്തിലെ 85 വയസുള്ള കിഷോരി ദേവിയാണ് കിണറിന്റെയും പൂന്തോട്ടത്തിന്റെയും വിവാഹം നിർദ്ദേശിച്ചത്. അതുവഴി മോശം കാര്യങ്ങൾ ഇല്ലാതെയാകും എന്നായിരുന്നു വിശ്വാസം എന്ന് ഗ്രാമവാസിയായ ബ്രിജേഷ് പറയുന്നു. അത് ഏറെപ്പേരും അംഗീകരിച്ചു. മാർച്ച് 13 -ന് വിവാഹം നടത്താൻ നിശ്ചയിച്ചു. ഗ്രാമത്തിലെ മുതിർന്നവരായ രാകേഷ് സിംഗ്, അഖിലേഷ് സിംഗ്, അമ്രേഷ് സിംഗ്, സുരേഷ് സിംഗ് എന്നിവർ ചടങ്ങ് ഗംഭീരമായി നടത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. ക്ഷണക്കത്തും അടിച്ചു. 1500 പേർക്കാണ് ക്ഷണക്കത്ത് നൽകിയത്. പിന്നാലെയാണ് അതിഗംഭീരമായി വിവാഹചടങ്ങുകൾ നടന്നത്.