ബ്രഹ്‌മപുരം ;കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണൽ; വലിയ തുക അടയ്ക്കാനാകില്ലെന്ന് മേയർ

ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ 100 കോടിയ രൂപ പിഴ ചുമത്തി.ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുമ്പാകെ തുക കെട്ടിവെയ്ക്കണം. ദുരന്തം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ തുക വിനിയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു.
എന്നാൽ ഇത്രയും വലിയ തുക പിഴ ഇപ്പോഴത്തെ സാഹചര്യത്തിൽ അടയ്ക്കാനാകില്ലെന്നും നിയനടപടിയുമായി മുന്നോട്ട് പോകുമെന്നും കൊച്ചി മേയർ എം അനിൽ കുമാർ വ്യക്തമാക്കി
100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ താൻ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം ഉണ്ട്. മുൻ മേയർമാരെല്ലാം വന്നിരുന്നു അവരുടെ കാലത്ത് എല്ലാം കൃത്യമായിരുന്നു എന്ന് പറയുന്നത് വെറുതെയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പൊലൂഷൻ കൺട്രോൾ ബോർഡിന്റെ റിപ്പോർട്ട് അടക്കം ഉത്തരവിലുണ്ട്. പക്ഷേ നിലവിൽ ആരും പരസ്പരം പഴിചാരുന്നതിൽ അർത്ഥമില്ല. പുതിയ തലത്തിലേക്ക് കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. എല്ലാം കോർപ്പറേഷൻ ആത്മാർത്ഥമായും ഉത്തരവാദപരമായും ചെയ്യുമെന്നും മേയർ എം അനിൽ കുമാർ പറഞ്ഞു.
സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സർക്കാർ ഏറ്റെടുക്കുന്നില്ലന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ചോദിച്ചിട്ടുണ്ട്. മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ ട്രിബ്യൂണൽ ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവിൽ വിമർശനം.