സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നുവെന്നാരോപിച്ച് സച്ചിന്‍ ദേവിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി കെ.കെ രമ

സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ബാലുശ്ശേരി എംഎൽഎ സച്ചിൻദേവിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നൽകി യുഡിഎഫിന്റെ എംഎൽഎയായ കെ. കെ രമ. നിയമസഭാ സാമാജികളായ തന്റെ വിശ്വാസ്യതയെ ചോദ്യ ചെയ്യുന്ന തരത്തിൽ മറ്റൊരംഗം സാമൂഹിക മാധ്യങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നു എന്നാണ് രമയുടെ പരാതി. കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന സംഘർഷത്തിൽ കെ. കെ രമയുടെ കയ്യിൽ പരുക്കേൽക്കുകയും പ്ലാസ്റ്ററിടുകയും ചെയ്തിരുന്നു. എന്നാൽ, പ്ലാസ്റ്ററിടുന്നതിന് മുൻപ് സംഘർഷ സ്ഥലത്ത് കെ. കെ രമ എംഎൽഎ പരുക്കേറ്റ കയ്യുയർത്തി ഭരണപക്ഷ അംഗങ്ങളോടും വാച്ച് ആൻഡ് വാർഡിനോടും സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ വെച്ച് കെ. കെ രമയുടേത് നാടകമാണെന്നും പരുക്കില്ലാത്ത കയ്യിലാണ് പ്ലാസ്റ്റർ ഇട്ടിരുന്നതെന്നും സച്ചിൻ ദേവ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു.

ഈ വിഷയത്തിലാണ് കെ. കെ രമ സ്‌പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകിയിരിക്കുന്നത്. നിയമസഭാ സമുച്ചയത്തിൽ നടന്ന സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡ് തന്നെ വലിച്ചിഴയ്ക്കുകയും തൂക്കി എടുക്കുകയും ദേഹോപദ്രവമേല്പിക്കുകയും ചെയ്തു. തുടർന്ന്, തന്റെ കൈക്കുഴക്ക് പരുക്കേറ്റിരുന്നു. തുടർന്ന് ഓർത്തോ ഡോക്ടറുടെ നിർദേശപ്രകാരമാണ് താൻ പ്ലാസ്റ്റർ ഇട്ടതെന്ന് രമ പരാതിയിൽ വ്യക്തമാക്കി.

നിയമസഭയിൽ തന്റെ സീറ്റിന് സമീപമിരിക്കുന്ന സച്ചിൻ ദേവിന് കാര്യങ്ങൾ നേരിട്ട് ചോദിക്കാമായിരുന്നു. എന്നാൽ, അതിന് മുതിരാതെ തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് പരാതിയിൽ കെ. കെ രമ എംഎൽഎ ചൂണ്ടികാണിച്ചു. സച്ചിൻ ദേവിനെതിരെ നടപടി വേണമെന്നും അപകീർത്തികരമായ പോസ്റ്റ് നീക്കം ചെയ്യണമെന്നും പരാതിയിൽ അവർ ആവശ്യപ്പെട്ടിട്ടുണ്ട്.