മലയാളി വിദ്യാർത്ഥിനിയെ ട്രെയിനിൽ വെച്ച് മദ്യം നൽകി പീഡിപ്പിച്ച് സൈനികൻ; പത്തനംതിട്ട സ്വദേശി പിടിയിൽ

ട്രെയിനിൽ വെച്ച് വിദ്യാർത്ഥിനിക്ക് മദ്യം നൽകി പീഡിപ്പിച്ചു. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം.മണിപ്പാൽ സർവകാലാശാലയിലെ മലയാളി വിദ്യാർഥിനിയെയാണ് പീഡിപ്പിച്ചത്. പ്രതി സൈനികനായ പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാർ ആണെന്നാണ് വിവരം. ഇയാളെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തിരുവനന്തപുരം സ്വദേശിയാണ്.

രാജധാനി എക്സ്‌പ്രസിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വെച്ചാണ് സംഭവം നടന്നത്. പ്രതി ജമ്മു കശ്മീരിൽ സൈനികനാണ്. ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. പത്തനംതിട്ട കടപ്ര സ്വദേശിയാണ് പ്രതി. പീഡിപ്പിക്കപ്പെട്ട യുവതി ഉഡുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ട്രെയിനിന്റെ അപ്പർ ബർത്തിൽ ഇവർക്ക് ഒപ്പം കയറിയ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് പ്രതി നിർബന്ധിച്ച് മദ്യം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
ട്രെയിൻ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഇന്നലെ ഭർത്താവാണ് തിരുവനന്തപുരത്ത് പരാതി നൽകിയത്. ഇന്നലെ രാത്രി കടപ്രയിലെ വീട്ടിലെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. യുവതിക്ക് മദ്യം നൽകിയെന്ന് സൈനികൻ പൊലീസിനോട് പറഞ്ഞു. പീഡിപിച്ചിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. യുവതി വിഷാദരോഗിയാണ്. ഇവർ ഒരു മാസമായി വിഷാദ രോഗത്തിന് ചികിത്സയിലാണ്. യുവതിയെ പ്രതി ചൂഷണം ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പ്രതിയെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും.