നീണ്ട രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ട്രംപ് തിരിച്ചെത്തി ;നിരോധനം നീക്കിയതിന് ശേഷമുളള ട്രംപിന്റെ ആദ്യത്തെ പോസ്റ്റ് ഇങ്ങനെ..

‘ഞാന്‍ തിരിച്ചെത്തി’; പുനഃസ്ഥാപിച്ച തന്റെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ട്രംപ്   ഇങ്ങനെ പങ്കുവെച്ചു.നീണ്ട രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം യൂട്യൂബിലും ഫേസ്ബുക്കിലും സജീവമാകാനൊരുങ്ങുകയാണ് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.കഴിഞ്ഞ രണ്ട് വര്‍ഷമായി തന്റെ 34 ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്സിനും 2.6 ദശലക്ഷം യൂട്യൂബ് ഫോളോവേഴ്സിനുമായി ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. യുഎസ് കാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്നായിരുന്നു ട്രംപിനെ യൂട്യൂബില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും വിലക്കിയത്.2016 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ട്രംപ് നടത്തിയ പ്രസംഗവും പോസ്റ്റിനോടൊപ്പം പങ്കുവെച്ചു. നിങ്ങളെ കാത്തിരിപ്പിച്ചതില്‍ ക്ഷമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.

2021 ജനുവരി ആറിന് ജോ ബൈഡന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ ഭരണസിരാകേന്ദ്രത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. കലാപത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. തന്റെ അക്കൗണ്ടിനുണ്ടായിരുന്ന നിരോധനം നീക്കം ചെയ്യുന്നുവെന്ന് ഫെയ്സ്ബുക്ക് അറിയിച്ചതിന് തൊട്ടുപിന്നാലെ യൂട്യൂബും അദ്ദേഹത്തിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതായി അറിയിക്കുകയായിരുന്നു. ‘ഇന്ന് മുതല്‍, ഡൊണാള്‍ഡ് ട്രംപിന്റെ ചാനലിന് നിയന്ത്രണമില്ല. പുതിയ ഉള്ളടക്കം അപ്ലോഡ് ചെയ്യാം’, യൂട്യൂബ് പ്രസ്താവനയില്‍ പറഞ്ഞു.

മെറ്റ ജനുവരിയില്‍ ട്രംപിന്റെ ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു. 87 മില്യണ്‍ ഫോളോവേഴ്സുള്ള അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും കലാപത്തിന് ശേഷം ബ്ലോക്ക് ചെയ്തിരുന്നു. പിന്നീട് അഞ്ച് ദശലക്ഷത്തില്‍ താഴെ ഫോളോവേഴ്സ് ഉള്ള ട്രൂത്ത് സോഷ്യല്‍ വഴി ആശയവിനിമയം നടത്താന്‍ അദ്ദേഹത്തെ ട്വിറ്റര്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ ട്വിറ്ററിന്റെ പുതിയ മേധാവി എലോണ്‍ മസ്‌ക് കഴിഞ്ഞ നവംബറില്‍ ട്രംപിന്റെ അക്കൗണ്ടിനുളള നിരോധനം മാറ്റിയിരുന്നു.