ഇന്ന് സഭ ചേർന്നത് പത്ത് മിനുട്ട്; പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തരവേള ഉപേക്ഷിച്ചു

തുടർച്ചയായ രണ്ടാം ദിനവും നിയമസഭ പിരിഞ്ഞു. ഇന്ന് പത്ത് മിനുട്ട് നേരം മാത്രമാണ് സഭ ചേർന്നത്. നിയസഭ സമ്മേളനം ചേർന്നത് മുതൽ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കാൻ ആരംഭിച്ചു. വാദികളെ പ്രതികളാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. പരാതിക്കാരായ ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തത് എന്ത് സാഹചര്യത്തിലാണെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, ഉടൻ തന്നെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് സ്പീക്കർ ഓഫ് ആക്കി. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ, സഭ ടിവി പ്രതിപക്ഷ പ്രതിഷേധങ്ങൾ ഇന്നും പുറത്ത് വിട്ടിട്ടില്ല. പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും തുടരാൻ കഴിഞ്ഞില്ല. തുടർന്ന് സ്പീക്കർ ചോദ്യോത്തരവേള ഉപേക്ഷിച്ചു. പിന്നാലെ, ശ്രദ്ധക്ഷണിക്കലിന്റേയും സബ്മിഷന്റേയും മറുപടി മന്ത്രിമാർ മേശപ്പുറത്ത് വെക്കുകയും സഭാനടപടികൾ വേഗത്തിൽ പൂർത്തിയിക്കി സഭ പിരിയുകയും ചെയ്തു. ഒൻപതു മണിക്ക് ആരംഭിച്ച സഭ പത്ത് മിനിറ്റിനു ശേഷം പിരിയുകയായിരുന്നു. നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചിരുന്നു. എന്നാൽ, സഭയിൽ ഇന്ന് അവതരിപ്പിക്കാൻ സാധിച്ചില്ല. യുഡിഎഫ് എംഎൽഎമാർക്കെതിരെ കള്ളകേസെടുത്തു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വനിത എംഎൽഎയുടെ പരാതിയിൽ കേസെടുക്കാതിരുന്ന പോലീസ് നടപടിയും ചർച്ചയാക്കാൻ പ്രതിപക്ഷ നിരയിൽ തീരുമാനങ്ങൾ ഉണ്ടായിരുന്നു.

സ്പീക്കറുടെ ഓഫീസിനു മുൻപിൽ സമാധാനമായി പ്രതിഷേധം നടത്തിയ യുഡിഎഫ് എംഎൽഎമാരെ വാച്ച് ആൻഡ് വാർഡും എൽഡിഎഫ് എംഎൽഎമാരും ചേർന്ന് ആക്രമിച്ച സംഭവത്തിൽ യുഡിഎഫ് വനിതാ എംഎൽഎയുടെ പരാതിയിൽ കേസ് എടുക്കാതെ, വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ 7 യു.ഡി.എഫ്. എം.എൽ.എ.മാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കള്ളകേസ് എടുത്ത പോലീസ് നടപടി സഭനിർത്തിവച്ചു ചർച്ച ചെയ്യണം എന്നായിരുന്നു അടിയന്തിര പ്രമേയ നോട്ടീസിലെ പ്രതിപക്ഷത്തിന്റെ ആവശ്യം. നിയമസഭയിലെ സംഘർഷത്തിൽ പരുക്കേറ്റ യുഡിഎഫ് എംഎൽഎ കെ. കെ. രമ ഡിജിപിക്ക് പരാതിയിൽ രണ്ടാം ദിവസവും പൊലീസ് കേസെടുത്തിട്ടില്ല. എംഎൽഎയുടെ പരാതി തുടർനടപടിക്ക് കൈമാറിയിട്ടില്ല എന്നാണ് റിപോർട്ടുകൾ. രാഷ്ട്രപതിയുടെ സന്ദർശനത്തിരക്കിലായതിനാലെന്നാണ് കേസ് എടുക്കാൻ സാധിക്കാതിരുന്നത് എന്നാണ് പോലീസ് വിശദീകരണം. എന്നാൽ, കെ. കെ. രമയുടെ കൈ ഒടിഞ്ഞതിനാൽ കേസെടുത്താൽ ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തണ്ടി വരും. ഇതൊഴിവാക്കാനാണ് പരാതിയിൽ തുടർനടപടി സ്വീകരിക്കാത്തതെന്നു പ്രതിപക്ഷ ആരോപിച്ചു.