യുവാവിന് രണ്ട് ഭാര്യമാർ; ഓരോ ഭാര്യമാർക്കും മൂന്ന് ദിവസം വീതം, ഞായറാഴ്ച ഭർത്താവിന് സ്വന്തം ദിവസം

ഒരു പുരുഷൻ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാൽ ഭാര്യമാര്‍ക്ക് വേണ്ടി ആഴ്ചയിലെ ദിവസങ്ങളെ കൃത്യമായി വീതിക്കുന്നത് ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും കേൾക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കുടുംബ കോടതിയിൽ വന്ന ഈ കഥ കൗൺസിലറായ ഹരീഷ് ദേവനാണ് പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ ഒരു അഭിമുഖത്തിൽ പങ്കുവെച്ചത്. ഹരിയാനയിലാണ് ഈ കുടുംബം ഇപ്പോൾ താമസിക്കുന്നത്. ആഴചയില്‍ ഭര്‍ത്താവിന്‍റെ മൂന്ന് ദിവസങ്ങൾ വീതമാണ് ഭാര്യമാർ വീതിച്ചെടുത്തത്. ശേഷിച്ച ഒരു ദിവസം അവർ ഭർത്താവിന് സ്വന്തമായി നൽകി. ഈ ദിവസം ഭർത്താവിന് ഇഷ്ടമുള്ളത് പോലെ എന്ത് വേണമെങ്കിലും ചെയ്യാം. ഹരിയാനയിലെ ഗുരുഗ്രാമിൽ ജോലി ചെയ്യുന്ന ഒരു യുവ എഞ്ചിനിയറാണ് കഥയിലെ നായകൻ. ഇദ്ദേഹം 2018 ലാണ് ഗ്വാളിയോർ സ്വദേശിനിയായ 28 വയസ്സുള്ള സീമ എന്ന യുവതിയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം രണ്ട് വർഷക്കാലത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു. ഇതിനിടയിൽ ഇവർക്ക് ഒരു ആണ്‍ കുഞ്ഞ് പിറന്നു. അങ്ങനെയിരിക്കുന്നതിടെ 2020-ൽ കൊറോണയുമായി ബന്ധപ്പെട്ട് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഈ സമയത്ത് സീമയെ അവളുടെ ജന്മനാടായ ഗ്വാളിയോറില്‍ അദ്ദേഹം എത്തിച്ചു. എന്നാല്‍ , സര്‍ക്കാര്‍ ലോക്ഡൌണ്‍ പിന്‍വലിച്ചെങ്കിലും അയാൾ ഭാര്യയെ തിരികെ കൊണ്ട് വന്നില്ല. ഇതിനിടയിൽ തന്നോടൊപ്പം ജോലി ചെയ്യുന്ന മറ്റൊരു യുവതിയുമായി അയാള്‍ പ്രണയത്തിലായി. അവരുടെ അടുപ്പം വളർന്നതോടെ ഇരുവരും ലിവിംഗ് ടുഗതർ ആരംഭിച്ചു. ആ ബന്ധത്തിൽ അവർക്ക് ഒരു കുഞ്ഞും പിറന്നു. പിന്നാലെ അയാള്‍ തന്‍റെ സഹപ്രവർത്തകയെ വിവാഹം കഴിച്ചു. എന്നാല്‍ ആദ്യ ഭാര്യയായ സീമയുമായുള്ള ബന്ധം വേര്‍പെടുത്തിയുമില്ല. ഈ വിവരം അറിഞ്ഞ ആദ്യ ഭാര്യയായ സീമ മടങ്ങിയെത്തുകയും ഇരുവരും തമ്മിൽ വലിയ വാക്ക് തർക്കം ഉണ്ടാകുകയും ചെയ്തു. തുടർന്ന് തിരികെ സ്വന്തം വീട്ടിലെത്തിയ സീമ ഭർത്താവിനെതിരെ കേസ് കൊടുത്തു. കേസ് കുടുംബ കോടതിയിൽ എത്തിയതോടെ പ്രശ്ന പരിഹാരത്തിനായി കോടതി ഇരുവരെയും വിളിച്ചു വരുത്തി. ഒടുവിൽ, തങ്ങളുടെ കുട്ടിയുടെ ഭാവിയെ കരുതി കേസ് രമ്യതയിൽ പരിഹരിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഭർത്താവിനൊപ്പം മടങ്ങിപ്പോകാൻ സീമ തീരുമാനിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം ആഴ്ചയെ തുല്യമായി രണ്ട് ഭാര്യമാർക്കുമായി നൽകിയിരിക്കുകയാണ് ഇപ്പോൾ ഭർത്താവ്. ഭാര്യമാര്‍ക്കായി രണ്ട് ഫ്ളാറ്റുകളും എടുത്തു. ആഴ്ചയുടെ ആദ്യത്തെ മൂന്ന് ദിവസം ഇയാൾ ആദ്യ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പവും ജീവിക്കും. അടുത്ത മൂന്ന് ദിവസങ്ങൾ രണ്ടാം ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമാണ് കഴിയുക. ഞായറാഴ്ചകൾ ഇയാൾക്ക് സ്വന്തമായി എടുക്കാം.