സദാചാര ആക്രമണത്തിനിരയായി മർദ്ദനമേറ്റ ബസ് ഡ്രൈവർ മരിച്ചു. മർദ്ദനമേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.പഴുവിൽ സ്വദേശി സഹർ (32)ആണ് മരിച്ചത്. തൃശ്ശൂർ പഴുവിൽ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സഹർ സദാചാരത്തെ തുടർന്ന് ആക്രമിക്കപ്പെട്ടത്. തൃശ്ശൂർ – തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ. കഴിഞ്ഞ മാസം 18-ാം തിയ്യതി അർദ്ധരാത്രിയിലായിരുന്നു ആക്രമണമുണ്ടായത്. രാത്രി 12 മണിക്ക് ശേഷം ക്ഷേത്ര പരിസരത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ ആന്തരീകാവയവങ്ങൾക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ സഹർ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പ്രതികളായ ആറുപേരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.