ഓൺലൈനി‍ൽ വൈറലാകാൻ വേണ്ടി മൂന്നരക്കോടിയുടെ ലംബോർ​ഗിനി ഉറു കാർ തകർത്ത് യൂട്യൂബർ

ഓൺലൈനി‍ൽ വൈറലാകാൻ വേണ്ടി എന്തും ചെയ്യുന്നവരുണ്ട്. എന്നാൽ, റഷ്യക്കാരനായ യൂട്യൂബർ നാലാളറിയാൻ വേണ്ടി മൂന്നരക്കോടി രൂപ വിലയുള്ള ലംബോർ​ഗിനി ഉറു കാർ തകർത്ത് തരിപ്പണമാക്കിയാണ് വ്യത്യസ്തനായത്. ഇത് അൽപം കടന്ന കൈയായെന്നാണ് സോഷ്യൽമീഡിയയിൽ നിന്നുള്ള പ്രതികരണം. സോഷ്യൽമീഡിയയിൽ വൈറാലാകുക എന്ന ലക്ഷ്യത്തോടെയാണ് വിലകൂടിയ കാർ ക്രെയിൻ ഉപയോ​ഗിച്ച് തകർത്തത്. മിഖായേൽ ലിറ്റ്വിൻ എന്നയാളാണ് ഇത് ചെയ്തത്. തന്റെ സ്വന്തം എനർജി ഡ്രിങ്ക് ബ്രാൻഡായ ലിറ്റ് എനർജിയുടെ പ്രമോഷന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. കാർ തവിടുപൊടിയായെങ്കിലും മിഖായേൽ വിചാരിച്ചതുപോലെ യൂട്യൂബിൽ ഹിറ്റായി. ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ കാണുകയും പ്രതികരിക്കുകയും ചെയ്തു. കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് കാറിന്റെ അത്ര തന്നെ വലിപ്പമുള്ള ക്യാൻ ലിറ്റ് എനർജിയുടെ കാറിന്റെ വലിപ്പമുള്ള ക്യാൻ ലംബോർഗിനിയുടെ മുകളിൽ പതിപ്പിക്കുകയായിരുന്നു. ആ നിമിഷം തന്നെ കാർ പപ്പടം പരുവമായി. ആയിരക്കണക്കിന് ആളുകളാണ് വീഡിയോക്ക് പ്രതികരണവുമായി എത്തിയത്. ഭൂരിഭാഗം ആളുകളും വിമർശിക്കുകയാണ് ചെയ്‌തത്. സോഷ്യൽമീഡിയയിൽ വൈറലാകാൻ വേണ്ടി അപകടവും സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്ന പ്രവർത്തികൾ അം​ഗീകരിക്കാൻ കഴിയില്ലെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. ഇന്ത്യയിലും സമാന സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദീപാവലിക്കി മാരുതി സുസുക്കി കാറില്‍ ലക്ഷങ്ങളുടെ പടക്കങ്ങള്‍ വെച്ച്‌ തിരികൊളുത്തിയ യൂട്യൂബറുടെ വാര്‍ത്ത പുറത്തുവന്നിരുന്നു. അതുപോലെ മഹീന്ദ്ര സ്കോർപിയോൻ എസ്‌യുവി വെള്ളച്ചാട്ടത്തിനടിയിൽ വെച്ചതിന്റെ ഫലമായി ചോർന്നൊലിക്കുന്ന വീഡിയോയും ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യുന്നതിനായി യൂട്യൂബർമാരും ഇൻസ്റ്റ​ഗ്രാമിൽ റീൽസ് പോസ്റ്റ് ചെയ്യുന്നവരും വ്യത്യസ്ത മാർ​ഗങ്ങൾ സ്വീകരിക്കുന്നത് പതിവായിട്ടുണ്ട്. അവയിൽ ചിലത് അപകടകരവും പണച്ചെലവേറിയതെന്നുമാണ് വാസ്തവം. പണം പോയാലും അപകടമുണ്ടായാലും ഹിറ്റായാൽ മതിയെന്നത് മാത്രമാണ് ചിലരുടെ ലക്ഷ്യം.